തിരുവനന്തപുരം ∙ മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്ത നവകേരള ബസ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കുന്നതിനായി ബസിലെ സൗകര്യങ്ങളിൽ മാറ്റം വരുത്തും. മുഖ്യമന്ത്രിയിരുന്ന റോളിങ് കസേര ഇളക്കി മാറ്റും. ഹൈഡ്രോളിക് ലിഫ്റ്റ് മാറ്റില്ല. ബസിലെ മറ്റ് 25 സീറ്റുകളും അൽപം കൂടി അടുപ്പിച്ച് ക്രമീകരിക്കും.
ഇങ്ങനെ ലഭിക്കുന്ന സ്ഥലവും ജനറേറ്ററും ഇൻവെർട്ടറും ഇരിക്കുന്ന സ്ഥലവും കൂടി ചേർത്ത് യാത്രക്കാർക്ക് ലഗേജ് സൂക്ഷിക്കുന്നതിനു സൗകര്യമൊരുക്കും. സ്പ്ലിറ്റ് എസി മാറ്റുന്നതിനാലാണ് ജനറേറ്റർ ഒഴിവാക്കാനാകുന്നത്.
കല്ലേറു ഭയന്ന് സ്ഥാപിച്ച കട്ടികൂടിയ ചില്ലു മാറ്റി സാധാരണ ഗ്ലാസ് സ്ഥാപിക്കും. ശുചിമുറിയിൽ ഗ്രാനൈറ്റ് പാകും. ഫ്രിജും മൈക്രോവേവ് അവ്നും സ്ഥാപിക്കും. മൂന്നു ലക്ഷമാണ് പുനഃക്രമീകരണത്തിന് ചെലവു പ്രതീക്ഷിക്കുന്നത്. ബെംഗളൂരുവിലെ കോച്ച് ബിൽഡേഴ്സിൽ പുനർനിർമാണം പൂർത്തിയാക്കി അടുത്തയാഴ്ച ബസ് തിരിച്ചെത്തിക്കും. ഫെബ്രുവരി മുതൽ ബജറ്റ് ടൂറിസത്തിന്റെ ബുക്കിങ് തുടങ്ങും.