പൂനെ: പ്രശസ്ത സംഗീതജ്ഞ പ്രഭാ അത്രെ അന്തരിച്ചു. 92 വയസായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ പൂനെയിലെ വീട്ടില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. കൂടാതെ സര്‍ക്കാരിന്റെ മറ്റ് വിവിധ പുരസ്കാരങ്ങളും പ്രഭ അത്രേയെ തേടിയെത്തിയിട്ടുണ്ട്.
ഹൃദയാഘാതം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പൂനെയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെ അഞ്ചരയോടെ പ്രഭാ അത്രെ മരണത്തിന് കീഴടങ്ങുകയായിരുന്നു. വിദേശത്തുള്ള ബന്ധുക്കള്‍ എത്തിയ ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. കിരാന ഘരാന സംഗീതത്തിന്റെ വക്താവായിരുന്നു പ്രഭ. ഇവര്‍ പാശ്ചാത്യ ലോകത്ത് ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെ ജനകീയമാക്കുന്നതില്‍ നല്ലൊരു പങ്കുവഹിച്ചിട്ടുണ്ട്.
1932 സെപ്തംബര്‍ 13ന് ജനിച്ച അത്രെ ശാസ്ത്രീയ സംഗീതജ്ഞ എന്നതിലുപരി, ഗവേഷക, എഴുത്തുകാരി തുടങ്ങിയ നിലകളിലും ശ്രദ്ധേയയായിരുന്നു. ശാസ്ത്ര–നിയമ ബിരുദധാരിയായിരുന്ന പ്രഭാ അത്രെ സംഗീതത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ചെറുപ്പം മുതല്‍ തന്നെ സഹോദരി ഉഷയോടൊപ്പം സംഗീതത്തോട് താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഇതൊരു ഉപജീവന മാര്‍ഗമായി സ്വീകരിക്കണമെന്ന് അവര്‍ ഒരിക്കലും കരുതിയിരുന്നില്ല. പ്രഭയ്ക്ക് എട്ടുവയസുള്ളപ്പോള്‍ ‘അമ്മ അസുഖബാധിതയായതോടെയാണ് സംഗീതം വഴിത്തിരിവായത്.
സംഗീതത്തിലൂടെ അമ്മയ്ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയുമെന്ന കുടുംബ സിഹൃത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പ്രഭ സംഗീത പഠനം ആരംഭിച്ചത്. അതിലൂടെ ‘അമ്മ രോഗമുക്തയാകുകയും ചെയ്തു. സംഗീതത്തിന് പുറമെ കഥക് നൃത്തത്തിലും പ്രഭ പ്രാവീണ്യം നേടിയിരുന്നു. പൂനെ ഫെര്‍ഗൂസണ്‍ കോളേജില്‍ നിന്നും ബിരുദം നേടി. ഒപ്പം പൂനെ സര്‍വകലാശാലയില്‍ ഇന്നും എല്‍എല്‍എമ്മും നേടിയിരുന്നു.