ചൈനയില്‍ ജനനനിരക്ക് കുറഞ്ഞു; ആശങ്ക
![](https://i0.wp.com/santhigirinews.org/wp-content/uploads/2024/01/oie_17114419KJLifypW1.jpg?resize=480%2C299&ssl=1)
ബെയ്ജിങ്: 2023-ല്‍ ചൈനയുടെ ജനസംഖ്യ നിരക്കില്‍ കാര്യമായ ഇടിവാണ് സംഭവിച്ചത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ആറ് പതിറ്റാണ്ടിലേറെ നീണ്ട ജനസംഖ്യ വര്‍ധനക്ക് ശേഷം ഇപ്പോഴാണ് രാജ്യം ജനസംഖ്യാപരമായ പ്രതിസന്ധി നേരിടുന്നത്.
ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായിരുന്ന ചൈനയെ കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യ പിന്തള്ളിയത്. സബ്‌സിഡികളിലൂടെയും മറ്റ് പ്രചാരണങ്ങളിലൂടെയും ജനനനിരക്ക് കൂട്ടാൻ ശ്രമിക്കുകയാണ് ചൈന ഇപ്പോള്‍. 2023 അവസാനത്തോടെ ചൈനയിലെ ജനസംഖ്യ നിരക്ക് 140.96 കോടിയായിരുന്നു. 2022 അവസാനത്തെ അപേക്ഷിച്ച് 2.08 ദശലക്ഷത്തിന്‍റെ കുറവാണുണ്ടായതെന്ന് ബെയ്ജിങിന്‍റെ നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പറഞ്ഞു.
1960ലാണ് ചൈനയില്‍ ആദ്യമായി ജനസംഖ്യയില്‍ ഇടിവ് സംഭവിക്കുന്നത്. മുൻവര്‍ഷത്തെക്കാള്‍ 8,50,000 ആളുകളുടെ വ്യത്യാസമുണ്ടായിരുന്നു. അതിന് ശേഷം അത്തരത്തിലൊരു ഇടിവ് സംഭവിക്കുന്നത് 2023ലാണ്. 2022-ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇടിവിന്റെ ഇരട്ടിയിലധികമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഇടിവ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2023 ല്‍ ജനനനിരക്ക് 9.02 ദശലക്ഷമായിരുന്നു.
1980-കളില്‍ അമിത ജനസംഖ്യ ഭീതികള്‍ക്കിടയില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ‘ഒറ്റക്കുട്ടി നയം‘ 2016 ലാണ് ചൈന അവസാനിപ്പിച്ചത്. 2021-ല്‍ ഒരു കുടുംബത്തിന് മൂന്ന് കുട്ടികള്‍ എന്ന നയം ചൈന കൊണ്ടുവന്നിരുന്നു.
കുതിച്ചുയരുന്ന ജീവിതചിലവും, തൊഴിലിടങ്ങളിലേക്ക് പോകുന്ന സ്ത്രീകളുടെയും, ഉന്നത വിദ്യാഭ്യാസം തേടുന്നവരുടെയും വര്‍ധനയും ഒരു പരിധിവരെ ജനസംഖ്യ നിരക്കിനെ ബാധിച്ചിട്ടുണ്ട്.