ന്യൂഡല്‍ഹി: ചരിത്രമാകാനൊരുങ്ങുകയാണ് 75-ാം റിപ്പബ്ലിക് ദിനം. ചരിത്രത്തിലാദ്യമായി ഇന്ത്യൻ വ്യോമസേനയുടെ C-295 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുമെന്ന് ഐഎഎഫ് അറിയിച്ചു. 29 യുദ്ധവിമാനങ്ങള്‍, സൈനികരുടെ എട്ട് യാത്രാ വിമാനങ്ങള്‍, ഒരു ഹെറിറ്റേജ് ഹെലികോപ്റ്റർ, 13 ഹെലികോപ്റ്ററുകള്‍ എന്നിങ്ങനെ 51 വിമാനങ്ങളാകും പങ്കെടുക്കുകയെന്ന് വ്യോമസേന വിംഗ് കമാൻഡർ മനീഷ് പറഞ്ഞു. 1971-ലെ യുദ്ധകാലത്ത് പാകിസ്താനെ തുരത്താനുള്ള രഹസ്യ ഓപ്പറേഷന്റെ ഭാഗമായി ഐഎഎഫ് നയിച്ച ‘തംഗയില്‍ എയർഡ്രോപ്പ്’ പുനരാവിഷ്കരിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ശത്രുരാജ്യത്തേക്ക് ബറ്റാലിയനെ അയക്കുന്നത്. ഒരു ഡക്കോട്ട വിമാനവും രണ്ട് ഡോർനിയറുകളുമാകും റിപ്പബ്ലിക് ദിനത്തില്‍ പറക്കുക.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ ഇന്ത്യയുടെ മുതല്‍കൂട്ടായ, ആത്മനിർഭരത പ്രകടമാകുന്ന കവചിത വാഹനങ്ങളും പ്രത്യേക ആവശ്യങ്ങള്‍ക്കായി വികസിപ്പിച്ച വാഹനങ്ങളുടെയും ബൃഹത്തായ പ്രദർശനവും നടത്തുമെന്ന് പ്രതിരോധ സേന വ്യക്തമാക്കി. തദ്ദേശീയമായി വികസിപ്പിച്ചതും മികച്ച പ്രകടനം കാഴ്ച വെക്കുന്നതുമായി പ്രചണ്ഡ് ഹെലികോപ്റ്റർ, പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചറുകള്‍, നാഗ് ആന്റി ടാങ്ക് മിസൈലുകള്‍ ഉള്‍പ്പടെയുള്ളവയാകും ഇന്ത്യൻ സൈന്യം പ്രദർശിപ്പിക്കുന്നത്.