ന്യൂഡല്‍ഹി: പ്രതിരോധ മേഖലയില്‍ വീണ്ടും സ്വാശ്രയ കുതിപ്പ്. മെയ്ഡ് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴില്‍ സായുധസേനയ്‌ക്ക് മൂന്ന് ചാരവിമാനങ്ങള്‍ ഉടൻ ലഭ്യമാകുമെന്ന് റിപ്പോർട്ട്. ശത്രുക്കളുടെ ആശയവിനിമങ്ങളും സിഗ്നലുകളും ഉള്‍പ്പടെ തടയാനുള്ള ശേഷിയുള്ളതാകും ഈ ചാരവിമാനങ്ങള്‍.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷനും (ഡിആർഡിഒ) വ്യോമസേനയും സംയുക്തമായാകും ചാരവിമാനങ്ങള്‍ നിർമ്മിക്കുക. ചൈന, പാക് അതിർത്തികളില്‍ പ്രതിരോധം സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇതിന് പുറമേ അതിർത്തികളില്‍ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി തദ്ദേശീയമായി വികസിപ്പിക്കുന്ന നേത്ര-1 നിരീക്ഷണ വിമാനങ്ങള്‍ വികസിപ്പിക്കാനും വ്യോമസേന പദ്ധതിയിടുന്നു. ബ്രസീലിയൻ എംബ്രയർ വിമാനത്തെ അടിസ്ഥാനമാക്കിയുള്ളതാകും നേത്ര-1. ഡിആർഡിഒ വികസിപ്പിച്ച രണ്ട് നേത്ര-1 വിമാനങ്ങള്‍ ഇതിനോടകം തന്നെ അതിർത്തിയില്‍ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമേയാകും ആറ് വിമാനം കൂടി വാങ്ങുക. 8,000 കോടിയിലധികം രൂപയുടെ പദ്ധതിയാണിത്.