സിന്ധുമോൾ. ആർ
രാജ്യത്ത് കോവിഡ് വാക്സിന് വിതരണം തുടങ്ങി. കോവിഷീല്‍ഡിന്റെ ആദ്യ ലോഡുകള്‍ പൂണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ശീതീകരിച്ച ട്രക്കുകളില്‍ പുറപ്പെട്ടു. പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് വാക്സിന് ലോറികള്‍ പുലര്‍ച്ചെ വിമാനത്താവളത്തിലേക്ക് യാത്ര പുറപ്പെട്ടത്. പൂണെയില്‍ നിന്നും മൂന്ന് ദിവസത്തിനകം എല്ലാ ഹബുകളിലേക്കും വാക്സിന് എത്തിക്കും. ഇന്നലെ സര്‍ക്കാര്‍ കോവിഷീല്‍ഡിനായി പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയിരുന്നു. വാക്സിന് കുത്തിവെയ്പ്പ് ശനിയാഴ്ച ആരംഭിക്കും.
പുണെയില്‍ നിന്നും 10 വിമാനങ്ങളിലായി രാജ്യത്തെ 13 കേന്ദ്രങ്ങളിലേക്കാണ് വാക്സിന് കൊണ്ടുപോകുന്നത്. ഡല്‍ഹി, കര്‍ണാല്‍, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ഹബുകളിലേക്ക് വാക്സിന് എത്തിക്കും. എട്ടു പാസഞ്ചര്‍ വിമാനങ്ങളും രണ്ട് കാര്‍ഗോ വിമാനങ്ങളുമാണ് വാക്സിന് വിതരണത്തിനായി ഉപയോഗിക്കുന്നത്. 11 മില്യണ്‍ വാക്സിന് ഒന്നിന് 200 രൂപ നിരക്കിലാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാരിന് നല്‍കുക.
ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, സേനാ വിഭാഗങ്ങള്‍ തുടങ്ങി പ്രഥമ പരിഗണനാ വിഭാഗത്തില്‍ വരുന്ന 3 കോടി പേര്‍ക്ക് ആദ്യം ലഭിക്കും. പ്രഥമ പരിഗണനാ വിഭാഗത്തില്‍ പെട്ടവര്‍ക്ക് വാക്സിന് സൌജന്യമായി നല്‍കുമെന്നും ഈ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നും പ്രധാനമന്ത്രി ഇന്നലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. 50 വയസിന് മുകളിലുളളവരും 50 വയസിന് താഴെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരും അടങ്ങിയ 27 കോടി പേര്‍ക്ക് രണ്ടാം ഘട്ടത്തിലാണ് വാക്സിന് നല്‍കുക. ജനപ്രതിനിധികള്‍ക്ക് മുന്‍ഗണന ഇല്ല. ദുഷ്പ്രചാരണങ്ങള്‍ക്ക് തടയിടണം എന്നും ശാസ്ത്ര രംഗത്തെ വിദഗ്ധരുടെ തീരുമാനങ്ങള്‍ വിശ്വാസത്തില്‍ എടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.