എഴുപതുകളിലായിരുന്നു ആ സംഭവം. പതിനേഴ് വർഷത്തോളം ഗുരു വര്‍ക്കല ശിവഗിരി ആശ്രമത്തില്‍ കഴിഞ്ഞിരുന്ന കാലം. കര്‍മ്മത്തെിന്റെ ഭാഗമായി ഗുരു ശിവഗിരിയിലെ അടുക്കളയില്‍ ജോലി ചെയ്യുന്ന കാലം. അവിടെയുള്ളവര്‍ക്കെല്ലാം ഗുരു പാചകം ചെയ്യുകയും വിളമ്പിക്കൊടുക്കുകയും ചെയ്യുന്ന സമയമായിരുന്നു അന്ന്. നൂറുകണക്കിന് ആളുകള്‍ ഗുരു വച്ചുവിളമ്പുന്ന ഭക്ഷണം കഴിച്ചു. ഒരു ദിവസം ഒരാള്‍ക്ക് മാത്രം കിട്ടിയില്ല. ഇതുമനസ്സിലാക്കിയ ഗുരു അയാള്‍ക്ക് നല്‍കിയത് തനിക്കായി മാറ്റി വച്ച ഭക്ഷണമായിരുന്നു. വര്‍ഷങ്ങളായി ഗുരുവിന്റെ ശിഷ്യര്‍ കേട്ടു വന്ന പങ്ക് എന്ന ആ പദത്തിന്റെ തുടക്കം അവിടെയായിരുന്നു. അതായിരുന്നു ഗുരുവിന്റെ പങ്ക്. അന്ന് ഗുരു ആഗ്രഹിച്ചതാണ്. തനിക്ക് ലഭിക്കുന്ന ഭക്ഷണം അത് എന്ത് തന്നെയായാലും അതിന്റെയൊരു പങ്ക് മറ്റുള്ളവര്‍ക്കും നല്‍കാന്‍ കഴിയണമേയെന്നത്.
ഗുരു തന്റെ പതിനേഴ് വര്‍ഷത്തെ ശിവഗിരി ആശ്രമജീവിതത്തില്‍ നിന്നും പോത്തന്‍കോട്ടെ ശാന്തിഗിരി ആശ്രമത്തില്‍ എത്തിയപ്പോഴും അത് തുടര്‍ന്നു. ഇപ്പോഴും ഗുരുവിന്റെ ശിഷ്യര്‍ അത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഗുരു ആദ്യമായി പങ്കു നല്‍കിയ ശിവഗിരി ആശ്രമത്തിലെ അടുക്കളയുടെ സമീപത്തിരുന്ന് ഗുരുവിന്റെ ശിഷ്യര്‍ ഭക്ഷണം കഴിക്കുമ്പോള്‍ ആ പഴയ സഭവം ഓരോരുത്തരും ഓര്‍ത്തെടുത്തു. അവിടെ നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ഗുരുവിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു അവര്‍.
അന്ന് ഗുരു ഒരാള്‍ക്കാണ് ആ പങ്ക് കൊടുത്തിരുന്നതെങ്കില്‍ ഇന്ന് ആയിരക്കണക്കിന് ആളുകള്‍ക്ക് മൂന്നു നേരവും ആഹാരം നല്‍കാന്‍ സാധിക്കുന്നുവെന്നതായിരുന്നു ഭക്ഷണം കഴിക്കുന്ന ശിഷ്യരുടെ മനസ്സില്‍. ആ സന്തോഷത്തില്‍ ഭക്ഷണം കഴിച്ച് ആ ഓര്‍മ്മയില്‍ അവിടെ നിന്ന് അവര്‍ ഇറങ്ങി… ഗുരു സഞ്ചരിച്ച അടുത്ത കേന്ദ്രത്തിലേക്ക്. അത് ശംഖുമുഖമായിരുന്നു.