കൊറോണ കാലത്ത് ബാർബർ ഷോപ്പുകള്‍ അടച്ചതോടെയാണ് നാലാം ക്ലാസ് വിദ്യാർഥി കൊമ്ബയാർ കുറ്റനാട് സനില്‍കുമാറിന്റെയും രാജിയുടെയും മകൻ ശ്രീഹരി മുടി വളർത്തി തുടങ്ങിയത്. മഹാമാരിയുടെ കെടുതി ശമിച്ച് സ്കൂള്‍ വീണ്ടും തുറക്കുന്ന സമയത്താണ് ശ്രീഹരിയുടെ മനസ്സില്‍ മുടി കാൻസർ രോഗികള്‍ക്ക് ദാനം ചെയ്യുന്നതിപ്പറ്റിയുള്ള ചിന്ത വന്നത്. മാതാപിതാക്കളോട് ആലോചിച്ചപ്പോള്‍ അവർക്കും സമ്മതം.
അങ്ങനെ തൂക്കുപാലം വിജയമാതാ പബ്ലിക് സ്കൂള്‍ വിദ്യാർഥി ശ്രീഹരി ക്ലാസിലെത്തിയത് നീട്ടി വളർത്തിയ മുടിയുമായാണ്. കാര്യം തിരക്കിയ സ്കൂള്‍ അധികൃതരോട് അച്ഛൻ സനില്‍ കുമാറാണ് കേശദാനത്തിന്റെ വിവരം പറയുന്നത്. അങ്ങനെ സ്കൂളും പിന്തുണച്ചു. മുടി മുടിക്കാറായപ്പോഴേക്കും സനില്‍കുമാറിന് കാൻസർ രോഗം പിടിപെട്ടു. എട്ടുമാസംമുമ്ബാണ് രോഗം കണ്ടെത്തുന്നത്. വിട്ടുമാറാത്ത ചുമ ആയിരുന്നു തുടക്കം. പിന്നീട് നടത്തിയ പരിശോധനയിലാണ് ശ്വാസകോശ കാൻസർ തിരിച്ചറിഞ്ഞത്.
പെയിന്റിങ് തൊഴിലാളിയായ സനിലിന്റെ വരുമാനത്തിലായിരുന്നു ഭാര്യയും ശ്രീഹരിയും മൂന്ന് വയസ്സുള്ള മകളും കഴിഞ്ഞിരുന്നത്. രോഗാവസ്ഥ മൂലം നിലവില്‍ ജോലിക്കുപോകാൻ കഴിയുന്നില്ല. ചികിത്സയ്ക്കായി മാസം ലക്ഷത്തിലധികം രൂപയാണ് ചെലവ്. 21 ദിവസം കൂടുമ്ബോള്‍ പരിശോധനയ്ക്കായി പോകണം. ഇതിനും വലിയതുക ചെലവാകും. സനിലിന്റെ ചികിത്സയ്ക്കായി നാട്ടുകാരും പൊതുപ്രവർത്തകരും ചേർന്ന് തുടങ്ങിയ ചികിത്സാ സഹായനിധിയില്‍നിന്ന് സമാഹരിച്ച മൂന്നുലക്ഷത്തോളം രൂപ ഇതിനോടകം ചെലവഴിച്ചു. സുഹൃത്തുക്കളും സഹായിക്കുന്നുണ്ട്. എന്നാല്‍ മുമ്ബോട്ടുള്ള ചികിത്സയ്ക്ക് എത്രകാലം അവരെയും ബുദ്ധിമുട്ടിപ്പിക്കും എന്നാണ് സനില്‍ കുമാറിനെ അലട്ടുന്നത്.
അതേസമയം, നേരത്തേ തീരുമാനിച്ചപോലെ അടുത്തയാഴ്ച ശ്രീഹരി മുടിമുറിക്കും, ഏതെങ്കിലുമൊരു കാൻസർ രോഗിയുടെ ചുണ്ടില്‍ പുഞ്ചിരി വിടർത്താൻ. താത്പര്യമുള്ളവർക്ക് ഈ കുടുംബത്തെ സാമ്ബത്തികമായി സഹായിക്കാം.
പേര്: സനില്‍ കുമാർ
അക്കൗണ്ട് നമ്ബർ: 67179828546
ബാങ്ക്: എസ്.ബി.ഐ. നെടുങ്കണ്ടം ശാഖ
ഐ.എഫ്.എസ്.സി: SBIN0070216
ജി–പേ നമ്ബർ: 6238031914