ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിലെ തിരച്ചിൽ ഊർജ്ജിതമാക്കി സേനകൾ. ജോഷിമഠ് കേന്ദ്രീകരിച്ചുള്ള വിപുലമായ തിരച്ചിലാണ് നടന്നുകൊണ്ടിരി ക്കുന്നത്. ഇന്നലെ എത്തിയ സംഘത്തെ കൂടാതെ വിപുലമായ സംഘത്തെ കേന്ദ്ര പ്രതിരോധവകുപ്പ് സഹായത്തിനായി എത്തിച്ചിരിക്കുകയാണ്. കരസേനയും വ്യോമസേനയും ദേശീയ ദുരന്തനിവാരണ സേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
എം.ഐ-17 വിമാനവും ചിനൂക്കും രക്ഷാപ്രവർത്തകർക്കൊപ്പം അടിയന്തിര ദുരിതാശ്വാസ സഹായങ്ങളുമായിട്ടാണ് പുറപ്പെട്ടത്. ഡെറാഡൂണിലെ സൈനിക കേന്ദ്രത്തിൽ നിന്നാണ് വിമാനങ്ങൾ പുറപ്പെട്ടത്. ഇന്ത്യൻ വ്യോമസേനയാണ് വിമാനങ്ങളുടെ സംയോജനം നടത്തിക്കൊണ്ടിരിക്കുന്നത്.
ഇന്നലെ രാത്രി നദികളിലെ ജലനിരപ്പ് ഉയർന്നതിനാൽ ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. വൈദ്യുത പ്ലാന്റിന്റെ ടണലിലും നിർമ്മാണം നടക്കുന്ന പ്രദേശത്തുമായി നൂറിലേറെ പേരുണ്ടായിരുന്നു എന്ന സൂചന മുൻനിർത്തിയാണ് തിരച്ചിൽ നടത്തുന്നത്. സംഭവസ്ഥലത്തേക്ക് ആദ്യം എത്തിയത് ഇന്തോ ടിബറ്റൻ സേനയും സംസ്ഥാനത്തെ ദുരന്ത നിവാരണ സേനയുമായിരുന്നു.