പേർഷ്യൻ ഗൾഫ് മേഖലയിൽ ഇന്ത്യൻ വ്യോമസേന അഭ്യാസം; യു.എ.ഇക്കൊപ്പം അമേരിക്കയും ഫ്രാൻസും പങ്കാളികൾ
![](https://i0.wp.com/santhigirinews.org/wp-content/uploads/2021/03/iaf-750x422-1.jpg?resize=750%2C422&ssl=1)
ന്യൂഡൽഹി: പേർഷ്യൻ ഗൾഫ് മേഖലകളിൽ ആദ്യമായി ഇന്ത്യൻ പോർവിമാനങ്ങൾ ഇരമ്പിപ്പറക്കാനൊരുങ്ങുന്നു. മേഖലയിലെ സൈനിക ശക്തിയായ യു.എ.ഇയുടെ ക്ഷണമനുസരിച്ചാണ് വ്യോമാഭ്യാസവും പരിശീലനവും നടക്കുന്നത്. ഗൾഫ് മേഖലയിൽ സൈനിക സാന്നിദ്ധ്യം നിലനിർത്തിയിരിക്കുന്ന അമേരിക്കയും ഫ്രാൻസും അഭ്യാസപ്രകടനത്തിലുണ്ടാകും.
ഇന്ത്യയുടെ ആറ് സുഖോയ്-30 എം.കെ.ഐ വിമാനങ്ങളും രണ്ട് സി-17 ഗ്ലോബ് മാസ്റ്റർ -3 വിമാനങ്ങളും 125 സേനാംഗങ്ങളും പങ്കെടുക്കുമെന്ന് വ്യോമസേന അറിയിച്ചു. അമേരിക്കയുടെ എഫ്-15, എഫ്-16, ഫ്രാൻസിന്റെ റഫേലും മിറാഷ്-2000, റഷ്യയുടെ സുഖോയി എന്നീ വിമാനങ്ങളും സംയുക്താഭ്യാസ പ്രകടനത്തിൽ പങ്കെടുക്കും.
സംയുക്ത വ്യോമാഭ്യാസത്തിൽ പേർഷ്യൻ മേഖലയിലെ ഗ്രീസ്, ജോർദ്ദാൻ, കുവൈത്ത്, ഈജിപ്ത് എന്നീ രാജ്യങ്ങൾ നിരീക്ഷകരായി ഉണ്ടാകും. മൂന്നാഴ്ച നീണ്ടുനിൽക്കുന്ന വ്യോമാഭ്യാസമാണ് നടക്കുന്നത്. യു.എ.ഇയുടെ അൽ ദഫ്റാ വ്യോമത്താവളമാണ് കേന്ദ്രമായി നിശ്ചയിച്ചിരിക്കുന്നത്.