ബംഗളൂരൂ: സര്‍ക്കാര്‍ ആശുപത്രിയിലെ ജനല്‍ക്കമ്പിയില്‍ നവജാത ശിശുവിനെ തൂക്കിക്കൊന്ന നിലയില്‍ കണ്ടെത്തി. കർണാടകയിലെ ചിക്കബല്ലാപൂർ ജില്ലയിലെ ചിന്താമണി സർക്കാർ ആശുപത്രിയുടെ ടോയ്ലറ്റ് ജനാലയിൽ തൂങ്ങിയ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വിൻഡോ ഗ്രില്ലിൽ നിന്ന് തൂക്കി കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് ആരോപണം.
ശനിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. ഗ്രൂപ്പ് ഡി ഉദ്യോഗസ്ഥർ മൃതദേഹം കണ്ടതോടെയാണ് സംഭവം പുറത്തുവന്നത്. സിസിടിവി ദൃശ്യങ്ങളിൽ, ചുരിദാർ ധരിച്ച ഒരു സ്ത്രീ നവജാതശിശുവിനെ ആശുപത്രി ടോയ്ലറ്റിലേക്ക് കൊണ്ടുപോകുന്നത് കാണാം. യുവതി പെൺകുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം വാഷ്റൂമിൽ ഉപേക്ഷിച്ചുവെന്ന് സംശയിക്കുന്നു. ഇന്ത്യൻ പീനൽ കോഡിലെ (ഐപിസി) സെക്ഷൻ 302 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
സംഭവത്തെക്കുറിച്ച് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചിക്കബല്ലാപൂർ ഡെപ്യൂട്ടി കമ്മീഷണർ ആർ ലത ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. വെള്ളിയാഴ്ച ആറ് പ്രസവങ്ങൾ ഇവിടെ നടത്തിയെന്നും എല്ലാ അമ്മമാരും കുഞ്ഞുങ്ങളും സുരക്ഷിതരാണെന്നും ചിന്താമണി സർക്കാർ ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. സന്തോഷ് പറഞ്ഞു. കൊല്ലപ്പെട്ട കുഞ്ഞിന്റെ പൊക്കിള്‍കൊടി മുറിക്കാത്തതിനാൽ കുഞ്ഞിനെ വീട്ടിൽ പ്രസവിച്ചിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.