കുടുംബംപോറ്റാൻ എട്ടുവയസ്സുകാരൻ ഓട്ടോ ഓടിക്കുന്നു.
വിജയവാഡ: ആന്ധ്രാപ്രദേശില്‍ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ കുടുംബത്തെ പോറ്റാന്‍ എട്ടു വയസ്സുകാരന് ഓട്ടോറിക്ഷ ഓടിക്കുന്നു. അന്ധരായ മാതാപിതാക്കളെയും ഇളയ സഹോദരങ്ങളെയും പോറ്റാന്‍ കുട്ടി ഇലക്ട്രിക് ഓട്ടോയാണ് ഓടിക്കുന്നത്. ഇതിനൊപ്പം അരിയും പയറും ഉള്‍പ്പെടെയുള്ളവ വില്‍ക്കുകയും ചെയ്യുന്നുണ്ട്.
ചിറ്റൂര്‍ ജില്ലയിലെ ചന്ദ്രഗിരി മണ്ഡലിന് കീഴിലെ ഗംഗുഡുപ്പള്ളി ഗ്രാമത്തില്‍ നിന്നുള്ള രാജാ എന്ന പയ്യന് ഇ ഓട്ടോറിക്ഷ ഓടിക്കുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് കഥ പുറത്തറിഞ്ഞത്.
തിരുപ്പതിയില്‍ നിന്നും ഏറെ അകലെയല്ലാതെയുള്ള പൊടി നിറഞ്ഞ ഗ്രാമത്തിലാണ് പയ്യന് ജീവിക്കുന്നത്. സീറ്റില്‍ ഇരുന്നാല്‍ കാലുകള്‍ താഴെയെത്താത്തതിനാല് സീറ്റിന്റെ ഒരു വശത്താണ് പയ്യനിരിക്കുന്നത് പോലും. വീഡിയോ വൈറലായതോടെ പയ്യന്റെ കഥയും പുറത്തറിഞ്ഞു.
പിതാവ് പാപി റെഡ്ഡിയും മാതാവ് രേവതിയും അന്ധരാണ്. രണ്ടു ഇളയ സഹോദരങ്ങളും രാജയ്ക്കുണ്ട്. എല്ലാവരുടേയും വയറ് നിറയ്ക്കാനാണ് രാജ കുഞ്ഞുപ്രായത്തിലേ അദ്ധ്വാനിക്കുന്നത്. രാജ ഓട്ടോ ഓടിക്കുന്നത് ശ്രദ്ധയില്‍ പെട്ട ഒരു യുവാവാണ് കുട്ടിയുടെ കഥ പുറത്തുവിട്ടത്.
വീഡിയോയില്‍ ചോദ്യം ചെയ്തപ്പോള്‍ തന്റെ മാതാപിതാക്കള്‍ അന്ധരാണെന്നും വീട് പോറ്റാന്‍ താന്‍ ചന്തയിലെ കടകളില്‍ അരിയും പയറും എത്തിച്ചുകൊടുക്കുന്ന ജോലി ചെയ്യുകയാണെന്നും ഈ ഓട്ടോയിലാണ് സാധനങ്ങള്‍ കയറ്റിയിറക്കുന്നതെന്നും പയ്യന് മറുപടി പറയുന്നു.
55 കിലോമീറ്റര്‍ വേഗതയില്‍ വരെ രാജ വാഹനം ഓടിക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ പയ്യനോടിക്കുന്ന ഓട്ടോ ആരെയെങ്കിലും ഇടിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം രാജയേറ്റെടുക്കുമോ എന്ന് ചിലര്‍ ചോദിക്കുന്നു