ഫിഫ ലോകകപ്പില്‍ മാറ്റുരയ്ക്കാനെത്തുന്ന ടീമുകളുടെ എണ്ണം 32 ല്‍ നിന്ന് 42 ആക്കിയതാണ് ഇന്ത്യയുടെ ലോകപ്പ് മോഹങ്ങള്‍ക്ക് പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നത്. ഇതിലൂടെ ഏഷ്യൻ ടീമുകളുടെ സ്ലോട്ടുകളുടെ എണ്ണവും 8 ആയി വര്‍ദ്ധിക്കുന്നു. ഫിഫ റാങ്കിംഗില്‍ ആദ്യ 20 ഏഷ്യൻ ടീമുകളില്‍ ഇന്ത്യ ഇടംപിടിച്ചതിനാല്‍, 2026ലെ ലോകകപ്പിനുള്ള ഏഷ്യൻ യോഗ്യതയുടെ ആദ്യ റൗണ്ടിന്റെ ഭാഗമാകേണ്ട കാര്യം നീലകടുവകള്‍ക്കില്ല. ഇതിലൂടെ നേരിട്ട് രണ്ടാം റൗണ്ടിലേക്കെത്താം.
2023 നവംബറില്‍ ആരംഭിക്കുന്ന പ്രാഥമികഘട്ടത്തിലെ റൗണ്ട് 2 മത്സരം 2024 ജൂണ്‍ വരെ തുടരും. ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഇടം നേടണമെങ്കില്‍ ഇന്ത്യയ്ക്ക് വലിയ മുന്നേറ്റം നടത്തേണ്ടത് ഇവിടെയാണ്. ഫിഫ ലോകകപ്പ് 2026 ക്വാളിഫയേഴ്സ് പ്രാഥമിക റൗണ്ട് 2ല്‍ പ്ലോട്ട് 2വിന്റെ ഭാഗമാകുന്നതിലൂടെ ഇന്ത്യയ്ക്ക് ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യാനുള്ള സാദ്ധ്യതയും ചെറുതായി ഉയര്‍ത്താനാകും. പ്ലോട്ട് 2ല്‍ ഇന്ത്യക്കൊപ്പം ഉസ്ബെക്കിസ്ഥാൻ, ചൈന, ജോര്‍ദാൻ, ബഹ്റൈൻ, സിറിയ, വിയറ്റ്നാം, പലസ്തീൻ, കിര്‍ഗിസ്ഥാൻ എന്നീ രാജ്യങ്ങളാണുളളത്.
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ മുത്തമിട്ടതിന് പിന്നാലെയാണ് ഇന്ത്യ ഫിഫ റാങ്കിംഗില്‍ കുതിച്ചത്. ലെബനനെ കലാശപ്പോരില്‍ കീഴടക്കിയതാണ് ഇന്ത്യയ്ക്ക് നേട്ടമായത്. റാങ്കിംഗിലെ ഈ മുന്നേറ്റമാണ് ഇന്ത്യയ്ക്ക് 2026 ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ നിര്‍ണായകമാവുന്നത്.
സാദ്ധ്യതകള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്നത് നിലവിലെ ടീമിന്റെ പ്രകടനമാണ്. പഴയ ഉഴപ്പൻ ഫുട്ബോളിനേക്കാള്‍ മികച്ച അഴകുള്ള ഫുട്ബോള്‍ കളിക്കാൻ ഇന്ന് നമുക്ക് പറ്റുന്നുണ്ട്. മികച്ച പാസിംഗും അതിനേക്കാള്‍ മികച്ച ടീം ഗെയിംമിഗും കളിക്കാൻ നമുക്ക് സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ മാറ്റമായി ഉയര്‍ത്തികാട്ടേണ്ടത്.
ആരാധകര്‍ക്ക് പ്രതീക്ഷ നല്കുന്നതരത്തിലാണ് ടീം ഇപ്പോള്‍ കളിക്കളത്തില്‍ പന്തുതട്ടിക്കൊണ്ടിരിക്കുന്നത്. ഏതൊരു എതിരാളിക്ക് മുന്നിലും നിസാരമായി തോറ്റുകൊടുക്കില്ലെന്നും അവസാന നിമിഷം വരെയും ജയത്തിനായി പോരാടുമെന്നും നീലപ്പട ഇന്ന് ആരാധകര്‍ക്ക് മുന്നില്‍ പലകുറി തെളിയിക്കുകയാണ്.
സ്റ്റിമാകിന്റെ ഫോര്മേഷൻ തിരഞ്ഞെടുപ്പ് തന്നെ വ്യത്യസ്തമാണ്. എതിരാളികളുടെ കരുത്തറിഞ്ഞാണ് കോച്ച് ടീമിനെ കളിക്കളത്തിലേക്ക് വിടുന്നത്. ദുര്‍ബലരായ എതിരാളികളാണെങ്കില്‍ 4-3-3 ഫോര്‍മേഷനിലും, മറ്റ് മത്സരങ്ങളില്‍ 4-2-3-1 രീതിക്കുമാണ് ഇഗോര്‍ സ്റ്റിമാകിന്റെ പടയാളികള്‍ പന്തുതട്ടുക. സയ്യിദ് അബ്ദുല്‍ റഹീമിന്റെ പരിശീലനത്തിനു കീഴില്‍ ഇന്ത്യ കളിച്ച 1951 മുതല്‍ 1962 വരെയുള്ള കാലഘട്ടമായിരുന്നു ഇന്ത്യൻ ഫുട്ബോളിന്റെ സുവര്‍ണകാലം.