എറണാകുളം : നമ്മുടെ ലോകം വളരെ സങ്കീർണ്ണതയിലൂടെ കടന്നുപോകുമ്പോഴും.. വൈരാഗ്യങ്ങളും വൈചിത്ര്യങ്ങളുമായി നാം പരസ്പരം പോരടിച്ച് മുന്നോട്ടുപോകുമ്പോഴും ആരും നമ്മുടെ തിന്മകളെ കാണില്ലെന്ന് ഊറ്റം കൊള്ളുമ്പോഴും പ്രപഞ്ചത്തിന്റെ കണ്ണുകൾ നമ്മളെ തന്നെ സദാ നോക്കിയിരിക്കുന്നു എന്ന സത്യം പലപ്പോഴും മനസ്സിലാക്കുന്നതിന് മനഷ്യന് കഴിയാറില്ലെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. ആ കണ്ണുകളാണ് നമ്മുടെ വിധി തീരുമാനിക്കുന്നത്. മുജാഹിദിന്റെ പത്താംമത് വാർഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യുവ സംഗമ പ്രോഗ്രാമായ വേദവെളിച്ചം കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു സ്വാമി. ഈ പ്രോഗ്രാമിന്റെ പേരു തന്നെ വേദവെളിച്ചം എന്നതാണ്. വേദം എന്നാൽ തന്നെ ഒരു ജീവിതത്തിന് എന്ത് വെളിച്ചമാണോ വേണ്ടത് അതിനെക്കുറിച്ച് നമുക്കറിവ് നൽകുന്ന ഗ്രന്ഥമാണ്. ഖുറാൻ ലോകത്തിലെ ഏറ്റവും അവസാനം സൃഷ്ടിക്കപ്പെട്ടതും വൈവിദ്ധ്യാത്മക വിജ്ഞാനത്തിന്റെ വേദവുമാണ്. ജീവിതത്തിന്റെ സമസ്തമേഖലകളെയും ഖുറാൻ പ്രതിപാദിക്കുന്നു. നമുക്ക് സൃഷ്ടി കർത്താവ് ഒന്നു വിധിച്ചിട്ടുണ്ട്. അത് എന്തായാലും നമുക്ക് ലഭിക്കും അത് വലിയ മാമലകൾക്ക് മധ്യത്തിലായാലും ലഭിക്കും. അതുപോലെ ചുണ്ടിൻ തുമ്പത്താണെങ്കിലുംചിലപ്പോ നഷ്ടപ്പെടും. അതാണ് വിധിയെന്ന് പറയുന്നത്. മനുഷ്യ ജീവിതം വിധിയുടെ വലിയ വിളയാട്ടങ്ങളുടേതാണെന്നും സ്വാമി പറഞ്ഞു.
കരിപ്പൂർ വെളിച്ചം നഗറിൽ ഫെബ്രുവരി 15 ന് ആരംഭിച്ച വേദവെളിച്ചം പ്രോഗ്രാം 18 ശനിയാഴ്ച സമാപിക്കും. ഇസ്ലാമിക പണ്ഡിതർക്കു പുറമേ സമൂഹത്തിന്റെ നാനാ തുറയിലുള്ള വിശിഷ്ട വ്യക്തിത്വങ്ങൾ നാല് ദിവസമായി നടക്കുന്ന പ്രോഗ്രാമുകളിൽ സംബന്ധിക്കും.