ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇന്ത്യയിലെ പ്രമുഖ നേതാക്കളുടെ ജനപിന്തുണ എത്രയെന്ന് വെളിപ്പടുത്തി ന്യൂസ്18 ഒപീനിയൻ പോള്‍ സർവേ ഫലം.നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും മമതയും കെജ്രിവാളും ഒക്കെ ഇടംനേടിയ പട്ടികയില്‍ ഒട്ടും സർപ്രൈസ് ഇല്ലാതെ നരേന്ദ്ര മോദി തന്നെയാണ് ഒന്നാമത് എത്തിയിരിക്കുന്നത്. നിലവിലെ ദേശീയ നേതാക്കളില്‍ മോദിയോളം ജനപ്രീതി മറ്റാർക്കും ഇല്ലെന്നാണ് സർവേയിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 59 ശതമാനത്തോളം പേരാണ് നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന ആളുകള്‍. എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് 21 ശതമാനം പേരുടെ പിന്തുണ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. പട്ടികയില്‍ ഇടം നേടിയ മമതയ്ക്കും, കെജ്രിവാളിനു 9 ശതമാനം വീതം ജനപിന്തുണ നേടാനായി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ സർവേയിലെ ശ്രദ്ധേയമായ മറ്റൊരു ഘടകം രാഷ്ട്രീയവും സ്ഥാനാർത്ഥിയെയും നോക്കാതെ മോദിക്ക് വേണ്ടി എത്ര പേർ വോട്ട് ചെയ്യുമെന്ന ചോദ്യത്തിന് 85 ശതമാനം പേരും അനുകൂലമായാണ് പ്രതികരിച്ചത്. ഇതിനോട് 11 ശതമാനം പേർ പ്രതികൂലമായി പ്രതികരിച്ചപ്പോള്‍ ശേഷിക്കുന്നവർ അഭിപ്രായം പ്രകടിപ്പിക്കാൻ തയ്യാറായില്ല. രാജ്യത്തെ 21 പ്രധാന സംസ്ഥാനങ്ങളിലെ 518 ലോക്സഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിപുലമായ സർവേയാണ് ന്യൂസ് 18 ഇന്ന് പുറത്തുവിട്ടത്. 1,18,616-ലധികം പേർ പങ്കെടുത്ത സർവേയില്‍, 95% ലോക്സഭാ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന വോട്ടർമാരുമായി ആശയം വിനിമയം നടത്തിയെന്നാണ് ന്യൂസ് 19 അവകാശപ്പെടുന്നത്.
അതേസമയം, ഇന്ത്യ മുന്നണിയുടെ പ്രതീക്ഷകള്‍ക്ക് കോട്ടം തട്ടുന്ന സർവേ ഫലങ്ങളാണ് ആദ്യ ഘട്ടത്തില്‍ പുറത്തുവരുന്നത്. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ആരെയും ഉയർത്തി കാട്ടാതെയാണ് ഇക്കുറി ഇന്ത്യ സഖ്യം മത്സരത്തിന് ഇറങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്. രാഹുല്‍ ഗാന്ധിക്ക് പുറമെ മമത ബാനർജി, അരവിന്ദ് കെജ്രിവാള്, എംകെ സ്റ്റാലിൻ, അഖിലേഷ് യാദവ് തുടങ്ങിയ പ്രമുഖരില്‍ പലരും ഈ മുന്നണിയുടെ ഭാഗമാണ്. എന്നാല്‍ ബിജെപി ഇക്കുറിയും നരേന്ദ്ര മോദിയുടെ മുഖം കാട്ടി തന്നെയാണ് എല്ലായിടത്തും വോട്ട് തേടുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും തുണയായ മോദി പ്രഭാവം ഇക്കുറിയും തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് അവരുള്ളത്. രാമക്ഷേത്ര ഉദ്ഘാടനം, വനിതാ സംവരണ ബില്‍, ആർട്ടിക്കിള്‍ 370 റദ്ദാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ എടുത്ത് പറഞ്ഞ് തന്നെയാണ് അവർ വോട്ട് തേടുന്നത്.