സിന്ധുമോള്‍ ആര്
തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്ര നടത്തിപ്പില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അവകാശം അംഗീകരിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നത്. ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന 2011ലെ ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം നല്കിയ ഹര്‍ജിയിലാണ് തീര്‍പ്പ് കല്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ വിധിമൂലം ക്ഷേത്രത്തിന് ഉണ്ടായിരിക്കുന്നത് വന്‍ സാമ്പത്തിക ബാദ്ധ്യത കൂടിയാണ്.
വിധി പ്രസ്താവത്തിനൊപ്പം സര്‍ക്കാര്‍ ചെലവഴിച്ച തുക തിരിച്ചുനല്‍കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് യു.യു ലളിതാണ് വിധി പ്രസ്താവം നടത്തിയത്. ഇതുപ്രകാരം സുരക്ഷാ സംവിധാനമൊരുക്കാനും മറ്റുമായി 2012 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ക്ഷേത്രത്തിനായി 11 കോടി 70ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്. ഇത് തിരിച്ചു നല്‍കണം.
കൂടാതെ ക്ഷേത്രത്തിലെ നിലവറകളിലെ കോടിക്കണക്കിന് രൂപയുടെ അമൂല്യ വസ്തുക്കള്‍ക്ക് കാവല്‍ നില്ക്കുന്ന സുരക്ഷാ ജീവനക്കാര്‍ക്കുള്ള ചെലവും വഹിക്കണം. ഇപ്പോള്‍ രാജകുടുബത്തിന്റെ നിയന്ത്രണത്തിലുള്ള കല്യാണമണ്ഡപങ്ങളില്‍ നിന്നും മറ്റും വരുമാനം കിട്ടുന്നുണ്ട്. ഇത് ഉപയോഗിച്ചാലും ക്ഷേത്ര ചെലവുകള്‍ക്ക് കൂടുതല്‍ തുക കണ്ടെത്തേണ്ടി വരും. അങ്ങനെ നോക്കുമ്ബോള്‍ വന്‍ സാമ്പത്തിക ബാദ്ധ്യതയാണ് ക്ഷേത്രത്തിന് ഉണ്ടാവുക.