നന്മമനസ്സുകളിലൂടെ ബിജുലാലിന്റെ സ്വപ്നത്തിന് ചിറക് മുളയ്ക്കുന്നു
ബിന്ദുലാൽ തൃശ്ശൂർ
സ്വപ്നം കണ്ട വീട് ഗാന്ധിജയന്തി ദിനത്തിൽ യാഥാർഥ്യമാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ഒല്ലൂർ പെരുവാംകുളങ്ങര ആറ്റുവെപ്പിൽ ബിജുലാലും ഭാര്യ ബിന്ദുവും. ജന്മനാ വികലാംഗരായ ബിജുലാലിനും ഭാര്യയ്ക്കും ജില്ലാ കലക്ടർ എസ് ഷാനവാസ് സുമനസ്സുകളുടെ സഹായത്തോടെ വാങ്ങി നൽകിയ മൂന്ന് സെന്റ് സ്ഥലത്ത് ഒക്ടോബർ രണ്ടിന് വീടിന് തറക്കല്ലിടും.
ഇരുകാലുകളും വലതുകൈയും ഇല്ലാതെയാണ് ബിജുലാൽ ജനിച്ചത്. ആകെയുള്ളത് ഇടതുകൈയിൽ മൂന്ന് വിരൽ മാത്രം. ഭാര്യ ബിന്ദുവിനും ഇടതു കൈയില്ല. തുണിക്കടയിലെ ജീവനക്കാരിയായ ബിന്ദുവാണ് കുടുംബത്തിന്റെ ഉപജീവനമാർഗം. പത്താംക്ലാസുകാരിയായ മകൾക്കൊപ്പം താമസിക്കുന്നത് വാടകവീട്ടിലും. സ്വന്തമായി ഒരു വീടെന്ന സ്വപ്നത്തിനായി, സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടാൻ അപേക്ഷ നൽകുന്നതിനിടയിലാണ് ബിജുലാലും കുടുംബവും കലക്ടറുടെ ശ്രദ്ധയിൽപ്പെടുന്നത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താൻ സാങ്കേതിക തടസ്സങ്ങളുണ്ടായിരുന്നതിനാൽ കലക്ടർ സന്നദ്ധസംഘടനകളുടെ സഹായം തേടി. ഇതിനായി ഒരു സമിതി രൂപീകരിച്ച് ഒരു ടീമിനെ സ്ഥലം വാങ്ങാനും മറ്റൊരു ടീമിനെ വീട് നിർമ്മിക്കാനും നിയോഗിച്ചു. ഇതനുസരിച്ചാണ് വെങ്ങിണിശ്ശേരി വില്ലേജിലെ അമ്മാടത്ത് മൂന്ന് സെന്റ് സ്ഥലത്ത് ബിജുലാലിനും ബിന്ദുവും വീടൊരുങ്ങുന്നത്.