സോഫ്റ്റ് വെയറിലെ പിഴവും സ്വകാര്യലാബുകള്‍ വിവരം നല്‍കാത്തതും സംസ്ഥാനത്തെ കൊവിഡ് പരിശോധന കുറയാന്‍ കാരണമായതായി ആരോഗ്യവകുപ്പ്
സിന്ധുമോൾ. ആർ
സോഫ്റ്റ് വെയറിലെ പിഴവും സ്വകാര്യലാബുകള്‍ വിവരം നല്കാത്തതുമാണ് സംസ്ഥാനത്തെ കൊവിഡ് പരിശോധന കുറയാന്‍ കാരണമെന്ന് ആരോഗ്യവകുപ്പ്. പരിശോധനാ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്ന സോഫ്റ്റ്വെയറില് വന്ന മാറ്റം മൂലം പരിശോധനയ്ക്ക് കൂടുതല്‍ സമയം വേണ്ടിവരുന്നുവെന്നാണ് വിശദീകരണം. സോഫ്റ്റ് വെയറിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി ആരോഗ്യമന്ത്രി അറിയിച്ചു.
കൊവിഡ് പരിശോധനകളും ഫലങ്ങളും ഏകോപിപ്പിക്കുന്നതും രേഖപ്പടുത്തുന്നതും ഹെല്‍ത്ത്മോന്‍ എന്ന് സോഫ്വെയറിലൂടെയാണ്. ഐസിഎംആര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ സംസ്ഥാനത്തിന് തയ്യാറാക്കി നല്‍കിയതാണ് ഈ സോഫ്റ്റ്വെയര്. പേരും വിലാസവും ഉള്‍പ്പടെയുള്ള പ്രാഥമിക വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ പരിശോധന നടത്തുന്നതിനായുള്ള പേഷ്യന്റ് ഐഡി ലഭിക്കുന്നതായിരുന്നു നേരത്തെ ഹെല്‍ത്ത്മോന്റെ സംവിധാനം. അടുത്തിടെയുണ്ടായ സോഫ്റ്റ്വെയര് അപ്ഡേഷന് കാര്യങ്ങള്‍ അവതാളത്തിലാക്കി.
പുതിയ വെര്‍ഷനില്‍ രോഗിയെ സംബന്ധിക്കുന്ന 21 ല്‍ അധികം വിവരങ്ങള്‍ പൂരിപ്പിച്ചാല്‍ മാത്രമേ പേഷ്യന് ഐഡി കിട്ടൂ. നാല് പേജോളം വരും ഇത്. ഈ വിവരങ്ങള്‍ ശേഖരിക്കാനും അപ്ലോഡ് ചെയ്യാനും അരമണിക്കൂറോളം വേണം. കംപ്യൂട്ടര്‍ പരിചയം കുറവുള്ളവരാണ് വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നതെങ്കില്‍ പിന്നെയും സമയമെടുക്കും. ഇങ്ങനെ ഓരോ രോഗിക്കും ചെലവിടേണ്ട സമയത്തില്‍ വന്ന മാറ്റമാണ് പരിശോധനകള്‍ കുറയാന്‍ ഒരു കാരണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ആധാര്‍ നമ്പര്‍ മാത്രം പൂരിപ്പിച്ചാല്‍ പരിശോധന നടത്താനാകുന്ന രീതിയില്‍ മാറ്റം വരുത്തണമെന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശം.
ചില സ്വകാര്യ ആശുപത്രികളും ലാബുകളും പോസിറ്റീവ് ഫലം കിട്ടുന്ന പരിശോധനകളുടെ എണ്ണം മാത്രമാണ് ഇപ്പോള്‍ സര്‍ക്കാരിന് കൈമാറുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ ഒരു സ്വകാര്യ ലാബ് നെഗറ്റീവ് ഫലം കിട്ടിയ 2000ഓളം ആന്റിജന്‍ പരിശോധ വിവരങ്ങള്‍ കൈമാറിയിരുന്നില്ലെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. സ്വകാര്യ മേഖലയില്‍ കൊവിഡ് പരിശോധനകളുടെ എണ്ണം കൂടിയിട്ടും അത് പ്രതിഫലിക്കാത്തതിന് കാരണം ഇതാണെന്നാണ് വിശദീകരണം.