സിന്ധുമോൾ. ആർ
കാസര്‍കോട് ജില്ലയിലെ കരിവേടകത്ത് യുവതി വിഷം കഴിച്ച് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ കോണ്‍ഗ്രസ് നേതാവാണ്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും കുറ്റിക്കോല്‍ പഞ്ചായത്തംഗവുമായ ജോസ് പനത്തട്ടേലാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ഭര്‍തൃ പീഡനത്തിനും ആത്മഹത്യാ പ്രേരണക്കും കേസെടുത്തിട്ടുണ്ട്.
ഒക്ടോബര്‍ 25നാണ് കരിവേടകം സ്വദേശി ജിനോ മരിക്കുന്നത്. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നാണ് ജിനോയുടെ ഭര്‍ത്താവായ ജോസിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഉത്തരവാദി ജോസാണെന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം. ജോസിന്റെ അമ്മ മേരിക്കെതിരെയും ബന്ധുക്കള്‍ക്ക് പരാതിയുണ്ടായിരുന്നു. ഇവര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിനും കേസെടുത്തു.
വിഷം ഉള്ളില്‍ച്ചെന്ന് ഗുരുതരാവസ്ഥയിലായ ജിനോയെ ഒക്ടോബര്‍ 20നാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. 5 ദിവസങ്ങള്‍ക്കു ശേഷം ജിനോ മരിക്കുകയും ചെയ്തു. പോലീസ് ചോദ്യം ചെയ്തപ്പോള്‍ ജിനോ എലിവിഷം കഴിച്ചതാണെന്നാണ് ജോസ് പറഞ്ഞത്. പിന്നീട് പരാതിയെത്തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജിനോ-ജോസ് ദമ്പതികള്‍ക്ക് നാല് മക്കളുണ്ട്. കുട്ടികള്‍ ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ്.