തിരുവനന്തപുരം: കേരളത്തിന്റെ കൊവിഡ് 19 പ്രതിരോധ പ്രയത്‌നങ്ങള്‍ ഫലം കാണുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പോസിറ്റീവ് കേസുകളുടെ എണ്ണം കുറയുന്നതിൽ ആശ്വാസമുണ്ടെന്നും മന്ത്രി പറഞ്ഞു.
തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ രോഗവ്യാപനം ഉണ്ടാകുന്നത് ആശങ്ക ഉയര്‍ത്തുർത്തുന്നതിനാൽ, പൂര്‍ണമായി ആശ്വാസം ലഭിച്ചെന്ന് പറയാനാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
വിദേശത്ത് നിന്ന് ആൾക്കാരെ നാട്ടിലേക്ക് എത്തിക്കുന്നത് സംബന്ധിച്ച് തിരുമാനം എടുക്കേണ്ടത് കേന്ദ്രസർക്കാരാണന്ന് മന്ത്രി പറഞ്ഞു.
കേരളത്തിൽ ഒരുക്കിയിരിക്കുന്ന ക്വാറന്റൈൻ സംവിധാനം മികച്ചതാണ്. നേരിയ ലക്ഷണം കാണിക്കുന്നവരെ പോലും പരിശോധിക്കുന്നുണ്ട്. രോഗമുണ്ടന്ന് സംശയിക്കുന്നവരെ കണ്ടെത്തി, ആദ്യം തന്നെ ക്വാറന്റൈന്‍ ചെയ്തു.
രോഗിയുടെ സമ്പര്‍ക്കങ്ങള്‍ കൃത്യമായി കണ്ടെത്താനായി എന്നതും രോഗവ്യാപനത്തെ തടഞ്ഞു. ,മന്ത്രി വിശദമാക്കി.
സംസ്ഥാനത്ത് പത്ത് ലാബുകള്‍ പരിശോധനകൾക്കായി സജ്ജമാണ്. പരിശോധനക്ക് നിലവില്‍ സംസ്ഥാനത്ത് ആവശ്യത്തിന് കിറ്റുകളുണ്ട്. അതേസമയം റാപ്പിഡ് ടെസ്റ്റുകള്‍ക്കായി കൂടുതൽ കിറ്റ് കിട്ടാന്‍ കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ലോക്ക് ഡൗണ്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.