കോവിഡിനെതിരെ, പോരാട്ടത്തിന് പ്രായമില്ല

ശ്രീജ.എസ്
ലണ്ടൺ: രണ്ടാം ലോകയുദ്ധ വീരനായ ക്യാപ്റ്റൻ ടോം മൂറെയാണ് പ്രായാധിക്യത്തിന്റെ അവശതയ്ക്കിടയിലും ചെറു ചുവടുവെപ്പിലൂടെ വലിയൊരു സന്ദേശം ജനങ്ങൾക്ക് മുന്നിൽ വെച്ചത്.
99 വയസായവർ സാധാരണഗതിയിൽ വീടിനുള്ളിൽ ചടഞ്ഞു കൂടി കഴിയാനാണ് ശ്രമിക്കുക. എന്നാൽ ബ്രിട്ടീഷ് പൗരനായ ക്യാപ്റ്റൻ ടോം മൂറെ വീടിന് പുറത്തിറങ്ങി നടന്നു. ആ നടത്തത്തിലൂടെ അദ്ദേഹം യു.കെയിലെ നാഷണൽ ഹെൽത്ത് സർവീസിന് വേണ്ടി സമ്പാദിച്ച് കൊടുത്തത് ഒരു കോടി യൂറോയില്‍ അധികമാണ്.
യു.കെയിലെ പൊതുജന ആരോഗ്യ സംരക്ഷണത്തിൽ വലിയ പങ്കാണ് എൻ.എച്ച്.എസിനുള്ളത്. കൊറോണ വ്യാപനത്തിന്റെ സമയത്ത് വലിയ പ്രതിസന്ധിയാണ് ഈ സേവന വിഭാഗം നേരിടുന്നത്. ഇവരെ സഹായിക്കുന്നതിന് വേണ്ടിയാണ് ടോം മൂറെ വീടിന് പുറത്തിറങ്ങാൻ തീരുമാനിച്ചത്. തന്റെ വീടിന്. മുന്നിലുള്ള പൂന്തോട്ടത്തിൽ 100 തവണ ചുറ്റി നടക്കുക എന്നതായിരുന്നു അദ്ദേഹം ലക്ഷ്യം വെച്ചത്. കുറച്ചുദിവസങ്ങൾക്കുള്ളിൽ ഇദ്ദേഹത്തിന് 100 വയസ് തികയും. അതിനുമുമ്പ് ലക്ഷ്യം പൂർത്തിയാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.
വീടിനുള്ളിൽ ചടഞ്ഞുകൂടി പുസ്തകവും വായിച്ചിരിക്കുന്നതിനേക്കാൾ നടത്തം ഒരു മാറ്റം കൊണ്ടുവന്നേക്കുമെന്നാണ് ടോം കരുതിയത്. അതിലൂടെ കുറച്ച് പണം. എൻ.എച്ച്.എസിന് വേണ്ടി സമാഹരിച്ച് നൽകാമെന്നും കരുതി. ഇതിനായി അദ്ദേഹം മകളുടെ സഹായത്തോടെ ഒരു അക്കൗണ്ടും ആരംഭിച്ചു. എൻ.എച്ച്.എസിന് വേണ്ടി സമാഹരിച്ച് നൽകാമെന്നും കരുതി. ഇതിനായി അദ്ദേഹം മകളുടെ സഹായത്തോടെ ഒരു അക്കൗണ്ടും ആരംഭിച്ചു. കൂടിപ്പോയാൽ ആയിരം യൂറോ ലഭിക്കുമെന്ന് പ്രതീക്ഷിച്ച ഇവരെ മാത്രമല്ല, നാട്ടുകാരെ മുഴുവൻ ഞെട്ടിച്ച് ടോമിന്റെ അക്കൗണ്ടിലെത്തിയത് 1.1 കോടി യൂറോയാണ്.
അഞ്ചു ലക്ഷത്തോളം ആളുകളാണ് ടോം മൂറെയുടെ നൂറാം വയസിലെ നടത്തത്തിൽ സംഭാവന നൽകി എൻ.എച്ച്.എസിനെ സഹായിക്കാനായി മുന്നോട്ടുവന്നത്.
ടോം മൂറെയ്ക്ക് ഇന്ത്യയുമായി ചെറിയൊരു ബന്ധമുണ്ട്. കോളനിവാഴ്ചക്കാലത്ത് ഇദ്ദേഹം ഇന്ത്യയിലേക്ക് അയക്കപ്പെട്ടു. 1942-43 വർഷത്തിൽ ജാപ്പനീസ്സൈന്യത്തിനെതിരെ ഇദ്ദേഹം ആരക്കൻ മേഖലയിൽ യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്.
50-ാം വയസിലാണ് ടോം മുറെ വിവാഹം കഴിക്കുന്നത്. ഇതിൽ രണ്ട് മക്കളുമുണ്ട്. 2006-ൽ ഇദ്ദേഹത്തിന്റെ ഭാര്യ മരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കാൻസർ ബാധിച്ചു. അതിനെയും അതിജീവിച്ച് ജീവിതത്തിൽ ഒരു നൂറ്റാണ്ട് പിന്നിടുന്ന വേളയിൽ ലോകത്തിന് തന്നെ മാതൃകയായിരിക്കുകയാണ് ഇദ്ദേഹം.