
സ്വന്തം ലേഖകൻ
ഹൈദരാബാദ് : കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ രാജ്യം മുഴുവന്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ചിലയിടങ്ങളിലെല്ലാം ആളുകള്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നുണ്ട്. തെലങ്കാനയില്‍ നിന്നും ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. തെലങ്കാനയിലെ സങ്കറെഡ്ഡി ജില്ലയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ അമ്മയെ വീട്ടില്‍ കയറാന്‍ അനുവദിക്കാതെ മകന്‍ മടക്കിയയച്ചു. പൊതുപ്രവര്‍ത്തകനായ സായ് ഗൗഡയാണ് അമ്മയുടെ ലോക്ക് ഡൗണ്‍ ലംഘനത്തിനെതിരെ ശക്തമായി പ്രതികരിച്ചത്.
ലോക്ക് ഡൗണ്‍ നിബന്ധനകള്‍ പാലിക്കാതെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് അമ്മ തിരിച്ചുപോന്നെന്നറിഞ്ഞതോടെ ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ വച്ച് തടയുകയായിരുന്നു. തുടര്‍ന്ന് അമ്മയെ ബന്ധുവിന്റെ വീട്ടിലേക്ക് തന്നെ മടക്കി അയച്ചു. നിയമം എല്ലാവര്‍ക്കും ഒരു പോലെയാണെന്നും അത് പാലിക്കണമെന്നും സായ് ഗൗഡ വ്യക്തമാക്കി. മെയ് 3 വരെ അമ്മയെ ഗ്രാമത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും ഗൗഡ കൂട്ടിച്ചേര്‍ത്തു.
‘ഞങ്ങള്‍ നിങ്ങളുടെ ഗ്രാമത്തിലേക്ക് വരുന്നില്ല, നിങ്ങള്‍ക്ക് ഞങ്ങളുടെ ഗ്രാമത്തിലേക്കും പ്രവേശനമില്ല’ – എന്ന ബാനറുകള്‍ ഗാമത്തിന്റെ അതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുണ്ട്. തടികളും കല്ലുകളും ഉപയോഗിച്ച് അതിര്‍ത്തികള്‍ അടച്ചിട്ടുമുണ്ട്. അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ അതിര്‍ത്തികള്‍ തുറക്കില്ലെന്നാണ് പഞ്ചായത്ത് അധികൃതരും വ്യക്തമാക്കുന്നത്.