
വി.എം.സുരേഷ് കുമാർ,
വടകര: ടി.പി ചന്ദ്രശേഖരന്റെ എട്ടാം രക്തസാക്ഷി ദിനം മെയ് 4ന് വിവിധ പരിപാടികളോടെ ആചരിക്കുവാൻ റെവലൂഷ്യണറി മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (RMPl) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്താകെ ലോക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജനപങ്കാളിത്തത്തോടു കൂടിയുള്ള പരിപാടികൾ ഒഴിവാക്കി അനുവദനീയമായ വിധം പരിപാടികൾ സംഘടിപ്പിക്കുവാനാണ് തീരുമാനം.
കോവിഡ് പ്രതിരോധത്തിന്റെ പടച്ചട്ടയണിഞ്ഞ് കമ്മ്യൂണിസ്റ്റ് പാരമ്പര്യമുയർത്തി ടി.പിയുടെ സാമൂഹ്യ ഇടപെടൽ നെഞ്ചേറ്റുക എന്ന മുദ്രാവാക്യമുയർത്തിയാണ് മഹാമാരിയുടെ കെടുതികളിലൂടെ കടന്നുപോകുന്ന രക്തസാക്ഷി ദിനം സംഘടിപ്പിക്കുന്നത്.
ഏപ്രിൽ 28 മുതൽ മെയ് 4 വരെ കോവിഡ് പ്രതിരോധ സന്നദ്ധ പ്രവർത്തനവാരമായി വിവിധങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുക്കും മെയ് 4ന് കാലത്ത് സ്മൃതി മണ്ഡപത്തിൽ പുഷ്പചക്ര സമർപ്പണം, രക്തസാക്ഷി പ്രതിജ്ഞ ,ദീപശിഖ തെളിയിക്കൽ, പ്രഭാതഭേരി എന്നിവയും വൈകു: 6 മണി മുതൽ അനുസ്മരണ സമ്മേളനം ഓൺലൈനായി സംഘടിപ്പിക്കുവാനും തീരുമാനിച്ചു. അഖിലേന്ത്യാ ജനറൽ സെക്രട്ടറി മംഗത്റാംപസ് ല സംസ്ഥാന സെക്രട്ടറി എൻ.വേണു, പ്രസിഡണ്ട് ടി.എൽ സന്തോഷ്, കെ.സി ഉമേഷ് ബാബു, കെ.എസ് ഹരിഹരൻ, അഡ്വ.പി കുമാരൻ കുട്ടി തുടങ്ങിയ നേതാക്കൾ സംസാരിക്കും.
ടി.പി വധത്തിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് ജയിലിലും പുറത്തും സർക്കാർ നൽകുന്ന വി.ഐ.പി പരിഗണനയ്ക്കും ചട്ടങ്ങൾ ലംഘിച്ച് കൊണ്ടുള്ള പരോൾ, മുഖ്യ ആസൂത്രകനായ കുഞ്ഞനന്തന്റെ ശിക്ഷ മരവിപ്പിച്ച് പുറത്തിറക്കാൻ സാഹചര്യമുണ്ടാക്കിയതിനും ഉന്നത നേതാക്കളെ രക്ഷിക്കാൻ സി.ബി.ഐ അന്വേഷണത്തെ അട്ടിമറിക്കുകയും ചെയ്യുന്ന സർക്കാർ നിലപാടിനെതിരെയും രാഷ്ട്രീയ നിയമ പോരാട്ടം ശക്തിപ്പെടുത്താനും വീഡിയോ കോൺഫറൻസിലൂടെ ടി.എൽ സന്താഷിന്റെ അധ്യക്ഷതയിൽ ചേർന്ന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.