
ശ്രീജ.എസ്
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 29,435 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം ചൊവ്വാഴ്ച രാവിലെ പുറത്തുവിട്ട കണക്കുപ്രകാരം 934 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62 പേരുടെ ജീവൻ നഷ്ടമാവുകയും 1,543 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഒരു ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കോവിഡ് മരണനിരക്കാണിത്.
അതേസമയം അൽപം അശ്വാസം പകർന്ന് 6,869 പേർ രോഗമുക്തരായി. ആകെ രോഗികളിൽ 23.33 ശതമാനമാണ് രോഗം ഭേദമായവരുടെ നിരക്ക്. 21,632 പേർ നിലവിൽ ചികിത്സയിൽ തുടരുകയാണ്.
ഏറ്റവും കൂടുതൽ രോഗബാധിതരുള്ള മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 8,590 ആയി ഉയർന്നു. 369 പേർ മരിച്ചു. ഗുജറാത്തിൽ 3,548 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 162 ആയി. ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം 3,108 ആയി. 54 പേരുടെ ജീവൻ നഷ്ടമായി.
രാജസ്ഥാനിൽ 2,262 പേർക്കും മധ്യപ്രദേശിൽ 2,165 പേർക്കും വൈറസ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശിലും തമിഴ്നാട്ടിലും രോഗികളുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുന്നു. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ആയിരത്തിലേറെ പേർക്ക് രോഗം പിടിപെട്ടു. കേരളത്തിൽ 481 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 123 പേർ മാത്രമാണ് ചികിത്സയിൽ തുടരുന്നത്.