
ഹരികൃഷ്ണൻ.ജി
കോവിഡ് റെഡ്സോണിലായ കോട്ടയത്തും ഇടുക്കിയിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ സമീപ ജില്ലകളിലേക്കുളള പ്രവേശനത്തിന് കര്‍ശനമായി നിയന്ത്രണം. ഇതിനെതിരെ പ്രതിഷേധം ഉയർത്തിയ ആൾക്കെതിരെ പൊലീസ് കേസെടുത്തു.
കോട്ടയം എറണാകുളം അതിർത്തിയായ പിറവത്തെ വളവിൽപ്പടിയിലാണ് കാർയാത്രക്കാരൻ രാവിലെ പൊലീസിനോട് തട്ടിക്കയറിയത്. റെഡ് സൊണിൽനിന്ന് അനാവശ്യ യാത്രചെയ്യാൻ അനുമതിയില്ലെന്ന് പൊലീസ് പറഞ്ഞെങ്കിലും യാത്രക്കാരൻ അനുസരിച്ചില്ല. കേസെടുക്കാൻ വാഹനനമ്പർ പൊലീസ് കുറിച്ചെടുത്തതോടെ കാറുമായി ഇയാൾ പിന്നാക്കം പോയി. ഒറ്റപ്പെട്ട ഈ സംഭവം ഒഴിച്ചുനിർത്തിയാൽ പൊതുവിൽ അതിർത്തിവഴി എറണാകുളത്തേക്കുള്ള അനാവശ്യയാത്രകൾ നടത്തുന്നവർ വിരളമാണെന്ന് പൊലീസ് പറയുന്നു. പൂത്തോട്ട, പിറവം, പെരുമ്പടവം തുടങ്ങി എറണാകുളം അതിർത്തിയിൽ എല്ലായിടത്തും പൊലീസ് പരിശോധന ശക്തമാണ്. കോട്ടയം-ആലപ്പുഴ ജില്ല അതിർത്തികളിലെ വാലടി, കുമരങ്കരി, നീലംപേരൂർ റോഡുകൾ അടച്ചു. പ്രധാന റോഡുകളായ AC റോഡ്, തണ്ണീർമുക്കം ബണ്ട് റോഡ് എന്നിവിടങ്ങളിൽ കർശന പരിശോധനയാണ് നടക്കുന്നത്. ആശുപത്രിയിലേക്ക് പോകുന്നവരെയും ഭക്ഷ്യവസ്തുക്കളുമായി എത്തുന്ന വാഹങ്ങളെയും മാത്രമാണ് കടത്തിവിടുന്നത്. പത്തനംതിട്ട ജില്ലയുടെ അതിർത്തികളിലും കർശന പരിശോധന തുടരുന്നു .കലക്ടർ പി.ബി. നൂഹിന്റെ നിർദേശപ്രകാരം അതിർത്തി പങ്കിടുന്ന പോക്കറ്റ് റോഡുകൾ എല്ലാം അടച്ചു. പ്രധാന റോഡുകൾ മാത്രമാണ് തുറന്നിട്ടുള്ളത്.