ബിനു കല്ലാർ
മൂന്നാർ: കോവിഡ് വ്യാപനം തുടരുന്ന തമിഴ്‌നാട്ടിൽ നിന്നും ഇടുക്കിയിലേക്ക് വന പാതകളിലൂടെ ആളുകൾ എത്താൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊളുക്കുമലയിലടക്കം നിരീക്ഷണം ശക്തമാക്കി. കുരങ്ങണി വഴി തമിഴ്നാട്ടില്‍ നിന്നും അളുകള്‍ ഇടുക്കിയിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വട്ടവട, ചിന്നാർ, കടവരി, തുടങ്ങിയ വനപാതകളിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് ഡ്രോൺ നിരീക്ഷണവും കർശനമാക്കി.കേന്ദ്ര പട്ടിക വന്നതോടെ റെഡ് സോണിൽ നിന്നും ഇടുക്കി ഓറഞ്ച് സോണിലായെങ്കിലും ശക്തമായ നിയന്ത്രണങ്ങളാണ് ജില്ലയിൽ തുടരുന്നത്. വനം വകുപ്പിന്റെ സഹകരണത്തോടെ കാട്ടു വഴികളിൽ 24 മണിക്കൂറും പൊലീസ് നിരീക്ഷണം ഊർജ്ജിതമാണ്.
രണ്ടാം ഘട്ടത്തിൽ ഇടുക്കിയിൽ കോവിഡ് ബാധിച്ചവരില്‍ ഏഴ് പേരും തമിഴ്നാട്ടില്‍ നിന്ന് വന്നവരായിരുന്നു. അതിര്‍ത്തിയില്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് ജില്ലയെ ഇപ്പോള്‍ സുരക്ഷിതമാക്കി നിലനിര്‍ത്തുന്നതിന് പ്രധാന കാരണം.