ഹർഷദ്ലാൽ തലശ്ശേരി
കണ്ണൂർ: പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതില്‍ നിന്ന് കണ്ണൂര്‍ എയര്‍പോര്‍ട്ടിനെ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണന്ന് എം വി ജയരാജൻ പറഞ്ഞു. നോര്‍ക്ക രജിസ്റ്റേഷനിലും, എംബസിയുടെ അടുത്ത എയര്‍പോര്‍ട്ട് ഏതെന്ന ചോദ്യത്തിന് നല്‍കിയ ഓപ്ഷനിലും 69000 പ്രവാസികള്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടാണ് ആവശ്യപ്പെട്ടത്.
മറ്റ് എയര്‍പോര്‍ട്ടില്‍ ഉത്തര കേരളത്തിലുള്ളവരെ കൊണ്ടുവന്നാല്‍ അവരുടെയെല്ലാം താമസ സ്ഥലത്തോ, ജില്ലയിലോ ഉള്ള കോവിഡ് കെയര്‍ സെന്ററില്‍ എത്തിക്കണമെങ്കില്‍ വലിയ പ്രയാസമാണുണ്ടാകുക. കണ്ണൂര്‍ എയര്‍പോര്‍ട്ടിലാണെങ്കില്‍ ആരോഗ്യവകുപ്പിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുമുണ്ട്.
എയര്‍ലൈന്‍ കമ്പനികള്‍ കണ്ണൂരിലേക്കുള്ള വിമാന സര്‍വ്വീസ് നടത്താന്‍ ഒരുക്കവുമാണ്. സിവില്‍ എവിയേഷന്‍ വകുപ്പിനെ നോക്കുകുത്തിയാക്കി വിദേശ മന്ത്രാലയം തനിച്ച് നടത്തുന്ന നീക്കങ്ങളാണ് ഇതിന് ഇടയാക്കിയത്. കേന്ദ്ര വിദേശ സഹമന്ത്രി കണ്ണൂര്‍ ജില്ലക്കാരനായിട്ടും കണ്ണൂര്‍ എയര്‍പോര്‍ട്ടിനെ അവഗണിച്ചത് എന്തുകൊണ്ടെന്ന് ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. കേന്ദ്രമന്ത്രി ഇടപെടുകയും കണ്ണൂരില്‍ വിമാന സര്‍വ്വീസ് ആരംഭിക്കാനുള്ള നടപടി സ്വീകരിക്കുകയും വേണമെന്ന് എം.വി ജയരാജന്‍ പ്രസ്താവനയിലൂടെ പറഞ്ഞു.