ബിനു കല്ലാർ .
നെടുംങ്കണ്ടം: നെടുങ്കണ്ടം മാവടിക്കു സമീപം നാല്‍പ്പതേക്കറില്‍ അസ്‌ഥികൂടം കണ്ടെത്തി. പ്രദേശത്തുകൂടി ജാതി പത്രിപ്പൂ ശേഖരിക്കാന്‍ എത്തിയ തൊഴിലാളിയാണ് അസ്‌ഥികൂടം കണ്ടത്. അസ്‌ഥികൂടത്തില്‍ കമ്പി കെട്ടിയതായി കാണപ്പെട്ടു. സമീപത്തുനിന്നും ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ ഷര്‍ട്ടും, കൈലിയും മൊബൈല്‍ ഫോണും, ഒരു കുടയും കണ്ടെത്തിയിട്ടുണ്ട്. അസ്‌ഥികൂടം പുരുഷന്റേതാണെന്ന് സംശയിക്കുന്നു. മാവടിയില്‍ നിന്നും കൈലാസത്തേക്കു പോകുന്ന റോഡില്‍ 150 മീറ്റര്‍ മുകളിലായുള്ള ചെങ്കുത്തായ പ്രദേശത്താണ് അസ്‌ഥികൂടം കണ്ടെത്തിയത്. മാവടിയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ വ്യക്‌തിയുടെ സ്‌ഥലത്താണ് അസ്‌ഥികൂടം കാണപ്പെട്ടത്. കൃഷിയിറക്കാതെ വര്‍ഷങ്ങളായി ഒറ്റപ്പെട്ടു കിടക്കുന്ന സ്‌ഥലമാണിത്. കുറ്റിക്കാടുകളും, പാറക്കെട്ടും നിറഞ്ഞ പ്രദേശമായതിനാല്‍ ആളുകള്‍ ഇവിടേക്കു പോകാറില്ലായിരുന്നു. ഏകദേശം 35 ഏക്കറോളം വിസ്‌തൃതിയുള്ള സ്‌ഥലത്തുനിന്നാണ് അസ്‌ഥികൂടം കണ്ടത്. ഡിവൈ.എസ്.പി ആന്റണി, നെടുങ്കണ്ടം സി.ഐ പി.കെ ശ്രീധരന്‍, എസ്.ഐ ദിലീപ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്‌ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു. പൊലീസ് സര്‍ജനും ഉന്നത ഉദ്യോഗസ്‌ഥരും ഇന്ന് സ്‌ഥലത്തെത്തി ശാസ്‌ത്രീയ പരിശോധന നടത്തും. പ്രദേശത്ത് ശക്തമായ പോലീസ് കാവല്‍ തുടരുകയാണ്.