സ്വന്തം ലേഖകൻ
ന്യൂയോർക്ക് : കോവിഡിനു പിന്നാലെ കുട്ടികളിൽ അപൂർവ രോഗം പടരുന്നതിൽ അമേരിക്കയിൽ കടുത്ത ആശങ്ക. ന്യൂയോർക്കിൽ മാത്രം 73 കുട്ടികളാണ് അപൂർവ രോഗത്തിന് ചികിത്സ തേടിയത്. കോവിഡ് രോഗലക്ഷണങ്ങൾക്ക് പുറമെ രക്തക്കുഴലുകൾക്ക് നീരും ചുവന്ന തടിപ്പും കാണുക, തൂടർച്ചയായ പനി, വയറു വേദന, ഹൃദയ സംബന്ധമായ അസുഖം എന്നിങ്ങനെ വിവിധ ലക്ഷണങ്ങളാണ് അപൂർവ രോഗം ബാധിച്ച കുട്ടികളിൽ കാണുന്നത്. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
എന്നാൽ അപൂർവ രോഗം കണ്ടെത്തിയ കുട്ടികളിൽ എല്ലാവരിലും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ന്യൂയോർക്കിന് പുറമെ മാൻഹട്ടണിലും അപൂർവരോഗമുള്ള കുട്ടികളെ കണ്ടേത്തിയതായി സൂചന. കഴിഞ്ഞ ദിവസം അഞ്ചു വയസുകാരൻ മരിച്ചത് അപൂർവ രോഗം മൂലമാണെന്ന് സംശയിക്കുന്നു. ബ്രിട്ടനിലും ചില യൂറോപ്യൻ രാജ്യങ്ങളിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ആന്റിബോഡി കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വിദഗദ്ധർ.