IndiaKeralaLatest

ക്രിസ്ത്യന്‍ പള്ളിയിലെ ക്രിസ്ത്യന്‍ മുസ്ലീം വിവാഹം അസാധുവെന്ന് സീറോ മലബാര്‍ സഭാ കമ്മീഷന്‍

“Manju”

ഇടുക്കി: കടവന്ത്ര സെയ്ന്റ് ജോസഫ്‌സ് പള്ളിയില്‍ നടന്ന ക്രിസ്ത്യന്‍ മുസ്ലീം മിശ്രവിവാഹം അസാധുവെന്ന് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ട്രിബ്യൂണല്‍. ഇരിഞ്ഞാലക്കുട സ്വദേശിനിയായ കത്തോലിക്കാ യുവതിയും കൊച്ചിയിലെ മുസ്ലീം യുവാവും തമ്മിലുള്ള വിവാഹം നവംബര്‍ 9 ന് കടവന്ത്രയിലെ സെന്റ് ജോസഫ് പള്ളിയില്‍ നടന്നത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി വിവാഹത്തിന്റെ സാധുത പരിശോധിക്കാന്‍ മൂന്നംഗ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ട്രിബ്യൂണലിനെ നിയോഗിച്ചത്.
പള്ളിയില്‍ മിശ്രവിവാഹങ്ങള്‍ അപൂര്‍വമല്ലെങ്കിലും ഇതിനുള്ള കാനോനിക നടപടികള്‍ പൂര്‍ത്തീകരിച്ചോ എന്നതുസംബന്ധിച്ച തര്‍ക്കം സാമൂഹികമാധ്യമങ്ങളില്‍ വിവാദമായിരുന്നു. ഡോക്ടര്‍മാരായ യുവാവവും യുവതിയും കൊച്ചിയിലെ ആശുപത്രിയില്‍ ഒരുമിച്ചു ജോലിചെയ്യുകയാണ്. ഏതാനും മാസംമുന്‍പ് രജിസ്റ്റര്‍ വിവാഹംചെയ്തശേഷം കടവന്ത്രയിലാണ് താമസം. പെണ്‍കുട്ടിയുടെ ആഗ്രഹപ്രകാരമാണ് പള്ളിയിലും ചടങ്ങുനടത്താന്‍ വീട്ടുകാര്‍ തയാറായത്.
മൂന്നംഗ അന്വേഷണ കമ്മീഷന്‍ പുരോഹിതരില്‍ നിന്നും ബിഷപ്പുമാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നതെന്ന് സഭയിലെ വൈദികന്‍ പറയുന്നു. കാനന്‍ നിയമം പാലിച്ചിട്ടില്ലാത്തതിനാല്‍ വിവാഹം അസാധുവാണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ച കടവന്ത്ര സെന്റ് ജോസഫ് പള്ളി വികാരിയും വധുവിന്റെ ഇടവക വികാരിയും ഗുരുതരമായ വീഴ്ച വരുത്തിയെന്നും കമ്മീഷന്‍ കണ്ടെത്തി.അതേസമയം എറണാകുളം അങ്കമാലി, ഇരിങ്ങാലക്കുട ബിഷപ്പുമാര്‍ക്ക് വിവാഹത്തെക്കുറിച്ച്‌ അറിയില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മിശ്രവിവാഹങ്ങള്‍ നടത്തുമ്പോള്‍ കത്തോലിക്ക വിശ്വാസിയുടെ മാതൃഇടവകയില്‍നിന്ന് രൂപതമെത്രാന്റെ അനുമതിവാങ്ങി വിവാഹം നടക്കുന്ന പള്ളിയിലേക്ക് കുറിനല്‍കണം. പെണ്‍കുട്ടിയുടെ ഇടവകയില്‍നിന്ന് നല്‍കിയ കുറിയില്‍ വിവാഹം ആശിര്‍വദിക്കുന്നതിനു തടസ്സമില്ലെന്നും സഭാനടപടികള്‍ അവിടെ പൂര്‍ത്തീകരിക്കുമല്ലോ എന്നുമാണ് ഉണ്ടായിരുന്നത്. വധുവിന്റെ വികാരിയും മെത്രാനുംകൂടി തടസ്സങ്ങള്‍ നീക്കിയെന്നു കരുതിയതിനാലാണ് വിവാഹം നടത്തിക്കൊടുത്തതെന്നു കടവന്ത്ര വികാരി ഫാ. ബെന്നി മാരാംപറമ്പില്‍ മെത്രാപ്പൊലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലിനു നല്‍കിയ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
വിവാഹം സഭാവൃത്തങ്ങള്‍ക്കിടയില്‍ വന്‍ വിവാദമായതിനെത്തുടര്‍ന്ന് എറണാകുളം, ഇരിങ്ങാലക്കുട മെത്രാന്‍മാര്‍ പരസ്പരം സംസാരിച്ചു പെണ്‍കുട്ടിയെ കടവന്ത്ര ഇടവകയില്‍ച്ചേര്‍ത്ത് പുതിയ അപേക്ഷവാങ്ങി വിവാഹം സാധുവാക്കാന്‍ ആലോചനയുണ്ടായിരുന്നു. ഈ ഘട്ടത്തിലാണു വിഷയം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ട്രിബ്യൂണല്‍ അന്വേഷിക്കട്ടെയെന്നു തീരുമാനിച്ചത്. വധുവിന്റെ ഇടവക വികാരിയുടെ നിരുത്തരവാദപരമായ പെരുമാറ്റമാണു വിവാദങ്ങളിലേക്കു നയിച്ചതെന്നു ഒരുവിഭാഗവും കടവന്ത്ര വികാരിയുടെ നടപടിയാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന വാദവുമായി എതിര്‍വിഭാഗവും രംഗത്തെത്തിയിരുന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെട്ട എറണാകുളത്തെ വിവാദ ഭൂമിയിടപാട് അന്വേഷിച്ച കമ്മിഷന്റെ കണ്‍വീനറായിരുന്നു ഫാ. ബെന്നി മാരാംപറമ്പില്‍. ഇതു വിവാദങ്ങള്‍ക്ക് ആക്കംകൂട്ടി. അതേസമയം മിശ്രവിവാഹത്തില്‍ ഈ രണ്ടു വൈദികര്‍ക്കും വീഴ്ച പറ്റിയെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.

Related Articles

Back to top button