കാഞ്ഞിരപ്പള്ളി • ചോദ്യങ്ങളും ഉത്തരങ്ങളുമില്ലാത്ത ലോകത്തേക്ക് അഞ്ജു പി .ഷാജി (20) യാത്രയായി. ശനിയാഴ്ച ബികോം പരീക്ഷയ്ക്കായി ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളജിൽ എത്തിയ അഞ്ജുവിനെ പിന്നീട്,കാണാതാവുകയായിരുന്നു. തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച മീനച്ചിലാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊടിമറ്റം പൂവത്തോട് ഷാജി–സജിത ദമ്പതികളുടെ മകളാണ് . കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ ഉച്ചയ്ക്കു ശേഷം വീട്ടുവളപ്പിൽ സംസ്കാരം നടത്തി.
പരീക്ഷാ ഹാളിൽ അഞ്ജു കോപ്പിയടിച്ചെന്നും ഇതുസംബന്ധിച്ച് എംജി സർവകലാശാലയ്ക്ക് റിപ്പോർട്ട് നൽകിയെന്നും കോളജ് അധികൃതർ പറയുന്നു. അതേ സമയം, കോളജ് അധികൃതരുടെ മാനസിക പീഡനമാണ് അഞ്ജുവിന്റെ മരണത്തിനു കാരണമെന്ന് പിതാവ് ഷാജി പറയുന്നു. സംഭവത്തിൽ പ്രതിഷേധവുമായി എസ്എൻഡിപി യൂണിയനും ബിജെപിയും ഹിന്ദു സംഘടനകളും രംഗത്തെത്തി. സമഗ്ര അന്വേഷണം വേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
അഞ്ജുവിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ രണ്ടിടത്ത് ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആംബുലൻസ് തടഞ്ഞു. അഞ്ജുവിന്റെ പിതാവ് ഷാജിയെ അറിയിക്കാതെ തിടുക്കത്തിൽ പൊലീസ് മൃതദേഹം കൊണ്ടുപോയെന്നാണ് പരാതി. ആംബുലൻസ് തടഞ്ഞതിന് കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പൊലീസ് കേസെടുത്തു.സർക്കാർ നിയന്ത്രണങ്ങൾ ലംഘിച്ച് കൂട്ടം കൂടിയതിന് പകർച്ചവ്യാധി വ്യാപന നിയന്ത്രണ നിയമ പ്രകാരമാണ് കേസെടുത്തത്
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എംജി സർവകലാശാല മൂന്നംഗ സമിതിയെ നിയോഗിച്ചു. പൊലീസും അന്വേഷണം ആരംഭിച്ചു. അഞ്ജുവിനൊപ്പം പരീക്ഷ എഴുതിയവരുടെ മൊഴി എടുത്തു വരുന്നു. അസ്വഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. മുങ്ങിമരണം എന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.