സിന്ധുമോൾ. ആർ
ചെന്നൈ : സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം അനുസരിച്ച് രാജ്യത്തെ തീയേറ്ററുകള്‍ തുറക്കാന്‍ കേന്ദ്രം മാസങ്ങള്‍ക്കു മുന്‍പേ അനുമതി നല്‍കിയിരുന്നെങ്കിലും തീയേറ്ററുകള്‍ വൈകി തുറന്ന സംസ്ഥാനമാണ് തമിഴ്നാട്. പക്ഷേ പുതിയ റിലീസുകള്‍ ഒഴിഞ്ഞുനിന്ന കൊവിഡ് സാഹചര്യത്തില്‍ കാണികള്‍ ആവശ്യത്തിന് എത്തിയിരുന്നില്ല. എന്നാല്‍ വിജയ് ചിത്രം മാസ്റ്റര്‍ റിലീസ് പ്രഖ്യാപിച്ചതോടെ തീയേറ്ററുകള്‍ ഇളകിമറിയുന്ന അവസ്ഥയാണ് തമിഴ്നാട്ടില്‍.
നിലവില്‍ 50 ശതമാനം കാണികളെ പ്രവേശിക്കാനാണ് തീയേറ്ററുകള്‍ക്ക് അനുമതി. അതേസമയം ‘മാസ്റ്ററി‘ന്റെ അഡ്വാന്‍സ് റിസര്‍വേഷന്‍ ആരംഭിച്ച തമിഴ്നാട്ടിലെ തീയേറ്ററുകള്‍ക്ക് മുന്നില്‍ നിന്നെത്തുന്ന കാഴ്ചകള്‍ ആശങ്കയുണര്‍ത്തുന്നതാണ്.’മാസ്റ്റര്‍‘ അഡ്വാന്‍സ് റിസര്‍വേഷന്‍ ആരംഭിച്ച ചെന്നൈയിലെ തീയേറ്ററുകള്‍ക്ക് മുന്നിലെ തിരക്കിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്. അതേസമയം കേരളത്തിലെ സിനിമാ സംഘടനയായ ഫിയോകിന്റെ ഇന്നലത്തെ നിലപാടോടെ കേരളത്തില്‍ ‘മാസ്റ്റര്‍‘ റിലീസിനുണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.