സിന്ധുമോള്‍ ആര്‍
പാലക്കാട് : ഇതര സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്കുള്ള പ്രധാന കാവാടമായ പാലക്കാട് കോവിഡ് രോഗികളുടെ എണ്ണം കൂടുമ്പോൾ ജില്ലയിൽ ആശങ്ക അതിരുകടക്കുന്നു. സംസ്ഥാനത്തെ വലിയ ജില്ലയായ ഇവിടെയാണ് നിലവിൽ കൂടുതൽ രോഗികളുള്ളത്.വാളയാർവഴി കേരളത്തിലേക്ക് ദിനം പ്രതി എത്തുന്നത് ശരാശരി 1800 പേർ. ഇവരിൽ രോഗം ബാധിച്ചവരുമുണ്ട്. കൂടുതലും മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, ആന്ധ്ര, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. കേരളത്തിന്റെ മറ്റുജില്ലകളിലുള്ള അതിഥി തൊഴിലാളികൾ പെർമിറ്റുമായി വേഗത്തിൽ അതിർത്തി കടക്കാൻ അനധികൃതമായി വാഹനങ്ങളിലെത്തുന്നതും വാളയാറിലേക്ക്.
ഇത്തരത്തിൽ വരവും പോക്കുമായി ഒടുവിലത്തെ കണക്കനുസരിച്ച് ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം 105 ആയി. ഒറ്റപ്പാലം താലൂക്കിലെ റേഷൻ കട നടത്തുന്ന വനിതയും രോഗം ബാധിച്ചവരിലുണ്ട്. മൊത്തം 9 പേർക്കാണ് സമ്പർക്കം വഴി രോഗമുണ്ടായത്. ബാക്കിയെല്ലാം വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ.
രോഗികളിൽ ഏഴും 10 ഉം മാസം പ്രായമുള്ള കുട്ടികളുമുണ്ട്. നാലുപേർ ആരോഗ്യപ്രവർത്തകർ. സംസ്ഥാനത്തിന്റെ കണക്കിൽപ്പെടുത്തിയില്ലെങ്കിലും പാലക്കാട് ടൗണിലുള്ള ഒരാൾ കോയമ്പത്തൂരിൽ കോവിഡ് ബാധിച്ചു നേരത്തെ മരിച്ചു. ജില്ലയിൽ രോഗം ബാധിച്ചവരുടെ മൊത്തം എണ്ണം 123. 14 പേർ രോഗമുക്തരായി വീടുകളിലേക്കു രോഗികളുടെ എണ്ണം കൂടിയതോടെ ചികിത്സയിലുള്ള കുറച്ചുപേരെ ചെർപ്പുളശേരിക്കു സമീപമുളള സ്വകാര്യമെഡിക്കൽ കോളജിലേക്കു മാറ്റാനാണു തീരുമാനം.
ജില്ലാ ആശുപത്രി, ഒറ്റപ്പാലം, മണ്ണാർക്കാട് താലൂക്ക് ആശുപത്രികളിലായാണ് രോഗികളുള്ളത്. മറ്റു സംസ്ഥാനങ്ങളിൽ രോഗം അതി തീവ്രമായപ്പോൾ ചികിത്സപോലും കിട്ടാത്ത അവസ്ഥയിൽ നിന്ന് ക്ഷപ്പെട്ടുവന്നവരാണ് മിക്കവരും. ഇനിയും നൂറുക്കണക്കിനാളുകൾ വരാനിരിക്കുന്നു. അതിനാൽ വരുംദിവസങ്ങളും ജില്ലയുടെ ആരോഗ്യം അത്ര മെച്ചമായിരിക്കില്ല.