KeralaLatest

കവർച്ചാ ശ്രമം:വീട്ടമ്മയെ കൊലപ്പെടുത്തിയ സംഘം ഭർത്താവിനെ വെട്ടി

“Manju”

 

കോട്ടയം • താഴത്തങ്ങാടിയിൽ റോഡരികിലെ വീട്ടിൽ പട്ടാപ്പകൽ നടന്നത് ദാരുണമായ കൊലപാതകം. കോട്ടയം കുമരകം താഴത്തങ്ങാടി പാറടപ്പാടത്ത് ഷാനി മൻസിൽ വീട്ടിൽ മുഹമ്മദ് സാലിക്കിന്റെ ഭാര്യ ഷീബയാണ് (55) കൊല്ലപ്പെട്ടത്. വീട്ടമ്മയെ കൊലപ്പെടുത്തിയ അക്രമി സംഘം ഭർത്താവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു. ഗുരുതര പരുക്കേറ്റ അബോധാവസ്ഥയിലായ ഭാര്യയുടെ മൃതദേഹത്തിനരികെ കിടന്ന ഭർത്താവിനെ 8 മണിക്കൂറുകൾക്കു ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു പക്ഷേ ആദ്യ അടിയിൽ തന്നെ ബോധരഹിതനായ സാലി അരുംകൊലയുടെ വിവരം അറിഞ്ഞു കാണില്ലെന്നു പൊലീസ് സൂചിപ്പിച്ചു. ഷീബയുടെയും സാലിയുടെയും തലയ്ക്ക് അടിയേറ്റിട്ടുണ്ട്. ടീപോയ് കൊണ്ട് അടിച്ചതായാണ് പൊലീസ് കരുതുന്നത്. മറ്റ് ആയുധങ്ങൾ കണ്ടെടുത്തിട്ടില്ല. ഷീബയുടെയും സാലിയുടെയും കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം ഷീബയുടെയും സാലിക്കിന്റെയും കയ്യും കാലും കെട്ടിയിട്ട് വൈദ്യുതി പ്രവാഹമേൽപ്പിക്കാനും ശ്രമം നടന്നതായി സൂചനയുണ്ട്.
ഗ്യാസ് കുറ്റി മുറിയിൽ തുറന്നു വച്ച നിലയിലായിരുന്നു. ഷീബയുടെ വീടിനു പിന്നിലുള്ള സഹോദരന്റെ വീട് വാടകയ്ക്ക് എടുക്കാനെത്തിയ യുവാക്കൾ ഗ്യാസിന്റെ ഗന്ധം തിരിച്ചറിഞ്ഞ് നാട്ടുകാരെ വിളിക്കുകയായിരുന്നു. ഇതേ സമയം മസ്കറ്റിലുള്ള ഇവരുടെ മകൾ ഷാനി സുധീർ ഉച്ച മുതൽ വിളിച്ചിട്ട് ഫോണിൽ കിട്ടുന്നില്ല നോക്കണമെന്ന് ആവശ്യപ്പെട്ട് സാലിയുടെ സഹോദരൻ ഇക്ബാലിനെയും വിളിച്ചിരുന്നു. ഇവർ എത്തിയപ്പോഴേക്കും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തി.

ജനാലയിലൂടെ നോക്കിയപ്പോഴാണ് ഇരുവരെയും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വാതിൽ ചവിട്ടിത്തുറന്ന് ഉള്ളിൽ പ്രവേശിച്ചപ്പോഴേക്കും ഷീബ ചലനമില്ലാതെ കിടക്കുകയായിരുന്നു. സാലിക്ക് ചലനമുണ്ടെന്ന് കണ്ടെത്തിയതോടെ നാട്ടുകാരും പൊലീസും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. മുറിയിലും ഇരുവരുടെയും ശരീരത്തിലും രക്തം തളംകെട്ടി നിന്നിരുന്നു.

മൽപിടിത്തം നടന്നതിന്റെ ലക്ഷണങ്ങൾ ഉണ്ട്. ഇരുവരെയും തലയ്ക്കാണു പരുക്കേറ്റത്. ഇവരുടെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറും മോഷണം പോയി. സാലിയും ഷീബയും തനിച്ചാണു വീട്ടിൽ താമസം. ഏക മകൾ ഷാനി ഭർത്താവിനൊപ്പം വിദേശത്താണ്. സാലി നാഗമ്പടത്തു മുൻപു ഹോട്ടൽ നടത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് കൊലപാതകമെന്നാണ് പൊലീസ് നിഗമനം.

Related Articles

Back to top button