KeralaLatest

കേരളത്തിൽ റിവേഴ്സ് ക്വാറന്റീന്‍ ശക്തമാക്കാൻ സർക്കാർ

“Manju”

 

തിരുവനന്തപുരം• സംസ്ഥാനത്തു കോവിഡ് മരണനിരക്ക് ഉയരുന്ന പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കാൻ സർക്കാർ. കോവിഡ് ബാധിച്ചാൽ സങ്കീർണതയും മരണസാധ്യതയും കൂടുതലുള്ളവരെ നിരീക്ഷണത്തിൽ കൊണ്ടുവരുന്ന റിവേഴ്സ് ക്വാറന്റീന്‍ കര്‍ശനമാക്കാനാണു സര്‍ക്കാര്‍ തീരുമാനം. ഒരാഴ്ചയ്ക്കിടെ 500 പേര്‍ക്കാണ് കോവിഡ്–19 സ്ഥിരീകരിച്ചത്, ആറു പേർക്കു ജീവൻ നഷ്ടമായി.

ആകെ മരണ സംഖ്യ 14 ആയി ഉയര്‍ന്നു. 0.88 ശതമാനമാണ് നിലവിലെ മരണ നിരക്ക്. മരിച്ചവരെല്ലാം പ്രായാധിക്യമുളളവരോ മറ്റു ഗുരുതര രോഗങ്ങളോ ബാധിച്ചവരായിരുന്നു. കൊല്ലത്ത് ഇന്നലെ മരണം സ്ഥിരീകരിച്ച സേവ്യര്‍, തിരുവന്തപുരത്ത് മരിച്ച ഫാ. കെ.ജി.വര്‍ഗീസ് എന്നിവരുടെ രോഗ ഉറവിടം പോലും കണ്ടെത്താനായിട്ടില്ല. അതിനാൽ‌ രോഗം ഗുരുതരമാകാന്‍ സാധ്യതയുളള വയോധികരെയും രോഗികളെയും പ്രതിരോധശേഷി കുറഞ്ഞ കുട്ടികളെയും സംരക്ഷിക്കുന്നതിനാണ് ഇനി ഊന്നല്‍.

ആരാധനാലയങ്ങളില്‍ ഇവരെ വിലക്കിയതും ഇക്കാരണത്താലാണ്. ജനുവരി 30ന് ആദ്യ കോവിഡ് ബാധ സ്ഥിരീകരിച്ച സംസ്ഥാനത്ത്, രോഗികളുടെ എണ്ണം 500 കടക്കുന്നത് മേയ് ആദ്യവാരത്തിലാണ്. പ്രവാസികളെത്തിത്തുടങ്ങിയ മേയ് 7 മുതല്‍ 27 വരെയുളള 20 ദിവസം കൊണ്ട് ആകെ രോഗബാധിതരുടെ എണ്ണം 1000 കടന്നു. ഇപ്പോള്‍ ഏഴുദിവസം കൊണ്ടാണു 500 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
ഇതില്‍ 492 പേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് വന്നവരും 470 പേര്‍ പ്രവാസികളുമാണ്. 96 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 23 ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായി. 12.1 ശതമാനമാണ് സമ്പര്‍ക്ക രോഗബാധിതര്‍. പതുക്കെയാണെങ്കിലും രോഗബാധിതർ ഉയരുന്നതു കടുത്ത വെല്ലുവിളിയാകും.

Related Articles

Back to top button