സിന്ധുമോള്‍ ആര്‍
നോയ്ഡ: ഉത്തർപ്രദേശിൽ ആശുപത്രികൾ ചികിൽസ നിഷേധിച്ചതിനെത്തുടർന്ന് 13 മണിക്കൂർ അലഞ്ഞ ഗർഭിണിക്ക് ഒടുവിൽ ആംബുലൻസിൽ ദാരുണാന്ത്യം. ഗൗതം ബുദ്ധ് നഗർ ജില്ലയിൽ ശനിയാഴ്ചയാണു സംഭവം. 30–കാരിയായ നീലം, ഭർത്താവ് വിജേന്ദർ സിങ് എന്നിവർ പന്ത്രണ്ടോളം ആശുപത്രികൾ കയറിയിറങ്ങിയെങ്കിലും ചികിൽസ നിഷേധിക്കുകയായിരുന്നു.
ശിവാലിക് എന്ന സ്വകാര്യ ആശുപത്രിയിലായിരുന്നു എട്ടുമാസം ഗർഭിണിയായിരുന്ന നീലം ചികിൽസ തേടിയിരുന്നത്. വെള്ളിയാഴ്ച ആശുപത്രിയിലെത്തിയെങ്കിലും വേറെ ഏതെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ നിർബന്ധിക്കുകയായിരുന്നു. തുടർന്ന് നിരവധി ആശുപത്രികൾ കയറി ഇറങ്ങിയെങ്കിലും കട്ടിലുകൾ ഒഴിവില്ല എന്നറിയിച്ച് എല്ലായിടത്തും ചികിൽസ നിഷേധിച്ചു.
ഒടുവിൽ ജിഐഎംഎസ് ആശുപത്രിയിൽ എത്തിച്ച് വെന്റിലേറ്ററിൽ കിടത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ മജിസ്ട്രേറ്റ് എൽ.വൈ.സുഹാസ് ഉത്തരവിട്ടു. മേയ് 25നും യുപിയിൽ സമാന സംഭവം ഉണ്ടായിരുന്നു. നവജാത ശിശുവും ഇത്തരത്തിൽ ചികിത്സ ലഭിക്കാതെ മരിച്ചു. കുട്ടിയുമായി പിതാവ് ഗ്രേറ്റർ നോയ്ഡയ്ക്കും നോയ്ഡയ്ക്കും ഇടയിൽ പല ആശുപത്രികളും കയറി ഇറങ്ങിയെങ്കിലും ചികിൽസ ലഭിച്ചില്ലെന്നായിരുന്നു പരാതി.