പാകിസ്ഥാനില്‍ പെട്രോൾ- ഡീസല്‍ ക്ഷാമം രൂക്ഷം
സിന്ധുമോള്‍ ആര്
കറാച്ചി: കൊവിഡിന് പിന്നാലെ പാകിസ്ഥാനിലെ വിവിധ നഗരങ്ങളില്‍ പെട്രോളിന്റെയും ഡീസലിന്റെയും ക്ഷാമം രൂക്ഷം. ബലൂചിസ്ഥാനിലെ പമ്പ് സ്റ്റേഷനുകളെ ഇന്ധന വിതരണത്തിലെ കുറവ് സാരമായി ബാധിച്ചതായി പാക്കിസ്ഥാന്റെ ദി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്വറ്റയില്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കാന്‍ കാത്തിരിക്കുന്ന വാഹനങ്ങളുടെ എണ്ണം മൂന്നോ നാലോ ഇരട്ടി വര്‍ദ്ധിച്ചു.
കറാച്ചിയിലും സ്ഥിതിഗതികള്‍ ഭയാനകമാണ്. പമ്പ് ഉടമകള്‍ തങ്ങള്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ലെന്ന് പറയുന്നു. ഇന്ധനം ലഭിക്കാത്തത് മൂലം പല പമ്പുകളും വില ഉയര്‍ത്തുന്നു. പെട്രോള്‍, ഡീസല്‍ വിതരണത്തിലെ കുറവ് തുടരുകയാണെങ്കില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള പമ്പ് ഉടമകള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ലാഹോര്‍, പെഷവാര്‍, കറാച്ചി, ക്വറ്റ എന്നിവിടങ്ങളിലെ നിരവധി പമ്പുകള്‍ അടച്ചുപൂട്ടാനുള്ള നടപടികള്‍ ആരംഭിച്ചെന്നും, വരും ദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നും പാകിസ്ഥാന് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച വരെ സ്ഥിതി മോശമായിരുന്നെന്ന് ഓള് പാകിസ്ഥാന് പെട്രോളിയം റീട്ടെയിലേഴ്സ് അസോസിയേഷന് ചെയര്മാന് സമീര്‍ നജ്മുല്‍ ഹസ്സന് പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, എണ്ണ വിപണന കമ്പനികള്‍ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതായി പാകിസ്ഥാന് സര്‍ക്കാര്‍ കുറ്റപ്പെടുത്തി. ഇത്തരം ക്ഷാമം സൃഷ്ടിച്ച് എണ്ണ വിപണന കമ്പനികള്‍ നിയമവിരുദ്ധമായ ലാഭം നേടാന്‍ നോക്കുകയാണെന്ന് രാജ്യത്തെ വൈദ്യുതിയും പെട്രോളിയം മന്ത്രിയുമായ ഒമര്‍ അയ്യൂബ് ഖാന് പറഞ്ഞതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാനില്‍ ഇന്ധനക്ഷാമമില്ലെന്നും അവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു.