IndiaLatest

ബുറേവി: തമിഴ്‍നാട്ടില്‍ നാല് മരണം; ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

“Manju”

സിന്ധുമോൾ. ആർ

ചെന്നൈ: ബുറേവി ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയെങ്കിലും കനത്ത മഴയില്‍ തമിഴ്‍നാട്ടില്‍ നാല് പേര്‍ മരിച്ചു. ചിദംബരത്തും കടലൂരിലും വന്‍ നാശനഷ്ടം. മഴക്കുള്ള സാധ്യത കണക്കിലെടത്ത് കേരളത്തില്‍ ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

രാമനാഥപുരത്തു നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള ന്യൂനമര്‍ദം ഇന്ന് പുലര്‍ച്ചെ വരെ നിലവിലുള്ളിടത്ത് തുടരും. പാമ്പനില്‍ നിന്നും 70 കിമീ ദൂരത്തിലും, കന്യാകുമാരിയില്‍ നിന്ന് 160 കി.മീ ദൂരത്തിലുമാണ് അതിതീവ്ര ന്യൂനമര്‍ദ്ദം. ഇതിന്റെ സ്വാധീനം മൂലം തമിഴ്‌നാടിന്റെ തീരജില്ലകളില്‍ കനത്ത മഴയുണ്ട്. കടലൂര്‍, ചെന്നൈ എന്നിവിടങ്ങളിലായി മഴക്കെടുതിയില്‍ നാല് പേര്‍ മരിച്ചു. കടലൂര്‍ ജില്ലയില്‍ 35000 ത്തോളം പേരാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. 25 വീടുകള്‍ പൂര്‍ണമായും 450 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ചെന്നൈയില്‍ ചെമ്പരാമ്പക്കം തടാകത്തില്‍ ജലനിരപ്പ് ഉയരുന്നുണ്ട്.

തമിഴ്‍നാട് തീരം തൊട്ടശേഷമുള്ള 24 മണിക്കൂറില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം കൂടുതല്‍ ദുര്‍ബലമായി ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് പ്രവചനം. കേരളത്തിലെത്തുന്നതിന് മുന്നേ തമിഴ്‌നാട്ടില്‍ വെച്ച്‌ തന്നെ കാറ്റിന്റെ വേഗത മണിക്കൂറില്‍ ഏകദേശം 30 മുതല്‍ 40 കിമീ മാത്രമായി മാറാനാണ് സാധ്യത.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. ഇന്നലെ രാത്രിയില്‍ തിരുവനന്തപുരം ഉള്‍പെടെ പലയിടങ്ങളിലും മഴ ലഭിച്ചിരുന്നു. ചുഴലിക്കാറ്റ് ഭീഷണി അകന്നെങ്കിലും കേരള തീരത്ത് മത്സ്യ ബന്ധനത്തിനുള്ള വിലക്ക് തുടരും. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ തിരിച്ച്‌ വീടുകളിലേക്ക് അയക്കുന്ന കാര്യം ഇന്ന് തീരുമാനിക്കും.

Related Articles

Back to top button