KeralaLatest

മലയാള സാഹിത്യത്തിലെ നിത്യ യൗവനം – ഉറുബിന് ഇന്ന് 105 ാം ജന്മദിനം

“Manju”

 

ആർ ഗുരുദാസ്

മലയാളത്തിലെ ഒരു നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പരുത്തൊള്ളി ചാലപ്പുറത്തു കുട്ടികൃഷ്ണൻ എന്ന പി.സി. കുട്ടികൃഷ്ണൻ. മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്തുള്ള പള്ളപ്രം ഗ്രാമത്തിൽ കരുണാകരമേനോന്റെയും പാറുക്കുട്ടിയമ്മയുടെയും മകനായി 1915 ജൂൺ 8-നാണ് ഉറൂബ് ജനിച്ചത്. പൊന്നാനി എ.വി. ഹൈസ്കൂളിൽ നിന്നു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉറുബിന്റെ ബാല്യകാല സുഹൃത്തായിരുന്നു മലയാള സാഹിത്യത്തിലെ കാല്പനിക കവിയായ ഇടശ്ശേരി ഗോവിന്ദൻ നായർ. ആ ദൃഢമായ സൗഹൃദബന്ധത്തിന്റെ സാന്നിദ്ധ്യത്തിൽ നിന്നു കൊണ്ട് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ ആദ്യമായി കവിതയെഴുതി മലയാള സാഹിത്യരംഗത്ത് തന്റെ സാന്നിദ്ധ്യമറിയിക്കുവാന്‍ ആദ്ദേഹത്തിനു കഴിഞ്ഞു.
സാഹിത്യപ്രവര്‍ത്തനം നടത്തവെ തന്നെ1934-ൽ നാടുവിട്ട അദ്ദേഹം ഇന്ത്യയുടെ പലഭാഗങ്ങളിലായി ആറുവർഷത്തോളം സഞ്ചരിച്ച് പല ജോലികൾ ചെയ്തു. നാട്ടിൽ തിരിച്ചുവന്ന അദ്ദേഹം നീലഗിരിയിലും കോഴിക്കോടും നാലു വർഷത്തോളം ക്ലാർക്കായി ജോലി നോക്കി. തുടര്‍ന്ന് കോഴിക്കോട് കെ.ആർ. ബ്രദേഴ്സ് പ്രസിദ്ധീകരണശാല, മംഗളോദയം മാസിക, കോഴിക്കോട് ആകാശവാണി എന്നിവിടങ്ങളിൽ ജോലി ചെയ്തു. തന്റെ സുഹൃത്തായ ഇടശ്ശേരിയുടെ ഭാര്യാസഹോദരിയായ ദേവകിയമ്മയെ 1948-ൽ സഹധർമ്മിണിയാക്കി.
സ്ത്രീപക്ഷവാദി, കവി, ഉപന്യാസകാരൻ, അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും അറിയപ്പെട്ടിരുന്ന അദ്ദേഹം കോഴിക്കോട് ആകാശവാണി നിലയത്തിൽ ഇരുപത്തിയഞ്ച് കൊല്ലത്തോളം സേവനമനുഷ്ടിച്ചു. ഈ കാലഘട്ടത്തിൽ പല ജനപ്രിയ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുവാൻ അദ്ദേഹത്തിനു സാധിച്ചു.
അക്കാലത്ത് സ്വന്തം പേരിൽ എഴുതാൻ ഉദ്യോഗസ്ഥർ മുൻകൂർ അനുവാദം നേടണം എന്ന സർക്കാർ ഉത്തരവാണ് യൗവനം നശിക്കാത്തവൻ എന്നർത്ഥമുള്ള അറബിവാക്കായ ഉറൂബ് എന്ന തൂലികാനാമം സ്വീകരിക്കാൻ പ്രേരണയായത്. 1952-ൽ ആകാശവാണിയിൽ സഹപ്രവർത്തകനും സംഗീതസംവിധായകനുമായ കെ. രാഘവനെകുറിച്ച് എഴുതിയ ലേഖനം മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കുന്നവേളയിലാണ് ഉറൂബ് എന്ന പേര് അദ്ദേഹം ആദ്യമായി ഉപയോഗിച്ചത്.
25-ലേറെ കഥാസമാഹാരങ്ങൾ രചിക്കുകയുണ്ടായി. “നീർച്ചാലുകൾ” എന്ന കഥാസമാഹാരമാണ് ഉറൂബിന്റെ ആദ്യത്തെ കൃതി, “തീ കൊണ്ടു കളിക്കരുത്”, “മണ്ണും പെണ്ണും”, “മിസ് ചിന്നുവും ലേഡി ജാനുവും” (നാടകങ്ങൾ), “നിഴലാട്ടം”, “മാമൂലിന്റെ മാറ്റൊലി” (കവിതകൾ), “ഉറൂബിന്റെ ശനിയാഴ്ചകൾ” (ഉപന്യാസം) എന്നിവയാണ് മറ്റു പ്രധാനകൃതികൾ. അദ്ദേഹത്തിന്റെ ശ്രേഷ്ഠകൃതികളായി കരുതുന്നത് ഉമ്മാച്ചു (1954), സുന്ദരികളും സുന്ദരന്മാരും (1958) എന്നീ രണ്ടു നോവലുകളാണ്.
ഒരു സ്ത്രീ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ അതിന്റെ ആഴത്തിൽ ഉള്‍കൊണ്ട് ചിത്രീകരിക്കുന്ന നോവലാണ് ഉമ്മാച്ചു. മായനെ സ്‌നേഹിക്കുകയും അയാളുടെ ഘാതകനായ ബീരാനെ വിവാഹം കഴിക്കേണ്ടി വരികയും ചെയ്ത ഉമ്മാച്ചു എന്ന സ്ത്രീയെയാണ് ഉറുബ് തന്റെ അനശ്വരനോവലിലൂടെ അസ്വാദകർ പരിച്ചയപ്പെട്ടുത്തുന്നത്. 1958 ൽ ഉമ്മാച്ചു എന്ന നോവലിന് ആദ്യമായി കേരള സാഹിത്യ അക്കാദമി പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. 1920-കളിലെ ഖിലാഫത്ത് പ്രസ്ഥാനം, മലബാർ കലാപം, ദേശീയ സ്വാതന്ത്ര്യസമരം, കമ്യൂണിസ്റ്റ് മുന്നേറ്റം, രണ്ടാം ലോകമഹായുദ്ധം തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ മലബാറിലെ രാഷ്ടീയ-സാമൂഹിക-കുടുംബബന്ധങ്ങളിൽ സംഭവിച്ച മാറ്റങ്ങൾ വ്യക്തി-ജീവിതങ്ങളിലൂടെ അവതരിപ്പിച്ച നോവലാണ് സുന്ദരികളും സുന്ദരന്മാരും. 1960 ൽ ഈ നോവലിന് വീണ്ടും കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. അണിയറ, മിണ്ടാപ്പെണ്ണ്, അമ്മിണി, ആമിന, തേന്മുള്ളുകൾ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു നോവലുകൾ.
അനന്തമായ മനുഷ്യജീവിത വൈചിത്ര്യങ്ങളെ പ്രധാനമായും തന്റെ കൃതികളിൽ പ്രമേയമാക്കിയായ ഉറൂബ് തികഞ്ഞ പ്രകൃതിസ്നേഹിയും ഗാന്ധിയനുമായിരുന്നു. മലയാളസിനിമയുടെ അഭ്രപാളികളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന നീലക്കുയിൽ (1954) എന്ന ചലച്ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് ഉറൂബാണ്. രാരിച്ചൻ എന്ന പൗരൻ (1956), നായര് പിടിച്ച പുലിവാല് (1958), മിണ്ടാപ്പെണ്ണ് (1970), കുരുക്ഷേത്രം (1970), ഉമ്മാച്ചു (1971), അണിയറ (1978) എന്നീ ചിത്രങ്ങൾക്കും അദ്ദേഹം തിരക്കഥയൊരുക്കി
1975-ൽ ആകാശവാണിയിൽ നിന്ന് പ്രോഗ്രാം പ്രൊഡ്യൂസറായി വിരമിച്ച അദ്ദേഹം കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും കുങ്കുമം, മലയാള മനോരമ (1976) എന്നീ സ്ഥാപനങ്ങളിൽ പത്രാധിപരായും പ്രവർത്തിച്ചു. മലയാള സാഹിത്യരംഗത്ത് അമൂല്യമായ സംഭാവനകൾ നൽകിയ ഉറൂബ് 1979 ജൂലൈ 10-ന് കോട്ടയത്തു വച്ച് കാലയവനികയിലേക്ക് മാഞ്ഞു.

Related Articles

Back to top button