KeralaLatest

മേഘ്ന രാജ് 3 മാസം ഗർഭിണി;ഭർത്താവിന്റെ വിയോഗത്തിൽ നെഞ്ചുപൊട്ടി നടി

“Manju”

 

നടൻ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ വിറങ്ങിലിച്ചിരിക്കുകയാണ് കന്നഡ സിനിമാ ലോകം. അതിലേറെ വിങ്ങലിലാണ് നടന്റെ കുടുംബം. ഭര്‍ത്താവിന്റെ മരണത്തിൽ ആകെ തകർന്നുപോയത് ഭാര്യയും നടിയുമായ മേഘ്ന രാജ് ആണ്. നടി മൂന്ന് മാസം ഗർഭിണിയായിരുന്നു എന്നതാണ് ഇതിൽ ഏറെ വേദനിപ്പിക്കുന്ന വാർത്ത. പുതിയ അതിഥിയെ കുടുംബത്തിലേയ്ക്ക് വരവേൽക്കാൻ ഒരുങ്ങുന്നതിനിടെയാണ് ചിരഞ്ജീവി വിടവാങ്ങിയത്.
ബസവൻഗുഡിയിലെ വസതിയിൽ മൃതദേഹം ഇപ്പോൾ പൊതുദർശനത്തിനു വച്ചിരിക്കുകയാണ്. വലിയ തിരക്കാണ് അവിടെ അനുഭവപ്പെടുന്നത്. കന്നഡ സൂപ്പർ താരം യഷ്, അർജുൻ തുടങ്ങി വലിയ താരനിരയും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തി.

രണ്ട് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ചിരഞ്ജീവിയും മേഘ്നയും ജീവിതത്തില്‍ ഒന്നിക്കുന്നത്. ആട്ടഗര എന്ന സിനിമയില്‍ മേഘ്‌നയും ചിരഞ്ജീവി സര്‍ജയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അവിടെ നിന്നാണ് പ്രണയത്തിന്റെ തുടക്കം. പിന്നീട് 2018 ഏപ്രിൽ 29ന് കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയില്‍ വച്ച് വിവാഹം. മെയ്-2ന് ഹിന്ദു ആചാരപ്രകാരം ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ വച്ചും വിവാഹച്ചടങ്ങുകൾ നടന്നു.
മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് മേഘ്‌നാ രാജ്. യക്ഷിയും ഞാനുമെന്ന വിനയന്‍ ചിത്രത്തിലൂടെയാണ് മേഘ്‌ന മലയാള സിനിമയില്‍ അരേങ്ങറിയത്. സീബ്രാ വരകൾ ആണ് മേഘ്ന അവസാനം അഭിനയിച്ച മലയാളചിത്രം. ചിരഞ്ജീവി സർജയുമായുള്ള വിവാഹത്തിനു ശേഷം കന്നഡ സിനിമകളിൽ മാത്രമാണ് നടി പ്രത്യക്ഷപ്പെട്ടത്.

ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ചിരഞ്ജീവി സർജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായം കുറവായതിനാല്‍ ഹൃദ്രോഗമാണെന്ന് കുടുംബം കരുതിയില്ല. എന്നാല്‍ പിന്നീട് ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമം നടത്തിയെങ്കിലും ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു. 39 വയസ്സായിരുന്നു.
കന്നഡയില്‍ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് ചിരഞ്ജീവി സര്‍ജ. നടൻ അര്‍ജുന്‍ ചിരഞ്ജീവി സര്‍ജയുടെ അമ്മാവനാണ്. കന്നഡത്തിലെ സൂപ്പര്‍ താരം ധ്രുവ സര്‍ജ നടന്റെ സഹോദരനും. 2009 ൽ ആരംഭിച്ച ‘ആയുദപ്രാമ’ എന്ന ചിത്രത്തിലൂടെയാണ് ചിരഞ്ജീവി സർജ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് സീസർ, സിംഗ, അമ്മ ഐ ലവ് യു ഉൾപ്പെടെ 20 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു.

 

 

Related Articles

Back to top button