കൊട്ടാരക്കര • ഉത്രയ്ക്ക് അണലിയുടെ കടിയേറ്റ സംഭവത്തിൽ അസ്വാഭാവികത തോന്നിയിരുന്നതായി ചികിത്സിച്ച ഡോക്ടറും അന്വേഷണസംഘത്തിനു മൊഴി നൽകി. ക്രൈംബ്രാഞ്ച് സംഘം ഇന്നലെ തിരുവല്ലയിലെ ആശുപത്രിയിലെത്തി ഡോക്ടർമാരുടെ മൊഴിയെടുത്തു.
വീടിനു പുറത്തുവച്ചു കടിയേറ്റെന്നാണു വീട്ടുകാർ ആശുപത്രിയിൽ പറഞ്ഞത്. സ്വാഭാവികമായി അണലി കാലിനു മുകളിലേക്കു കയറി കടിക്കില്ല. എന്നാൽ ഉത്രയുടെ കാലിന്റെ ചിരട്ടഭാഗത്തിനു മുകളിലും മുട്ടിനു താഴെയുമാണ് ആഴത്തിൽ കടിയേറ്റത്. ഇതു സംശയം വരുത്തുന്നു. 4 ഡോക്ടർമാരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. സൂരജ് അണലിയെക്കൊണ്ട് ഉത്രയെ കടിപ്പിച്ചുവെന്നതിനു നിർണായക തെളിവായി ഡോക്ടർമാരുടെ മൊഴി. അന്വേഷണസംഘം അടൂരിലെ ഫെഡറൽ ബാങ്ക് ശാഖയിൽ തെളിവെടുപ്പു നടത്തി. ലോക്കറിൽനിന്നു സൂരജ് സ്വർണം പുറത്തെടുക്കുന്ന സിസി ടിവി ദൃശ്യങ്ങളും മറ്റു രേഖകളും ശേഖരിച്ചു.