ബിന്ദുലാൽ തൃശൂർ
മണ്ണുത്തി: കുതിരാൻ തുരങ്കത്തിനു കിഴക്കു ഭാഗത്ത് അപകടാവസ്ഥയിൽ നിന്ന മരങ്ങൾ മുറിച്ചു നീക്കിത്തുടങ്ങി. തുരങ്കമുഖത്തോടു ചേർന്നു മണ്ണിടിച്ചിൽ ഭീഷണിയുള്ള ഭാഗത്തെ മരങ്ങളാണു നീക്കിയത്. ഇതിനോടു ചേർന്ന മണ്ണും നീക്കി. വന്യജീവി സങ്കേതത്തിനു കീഴിലുള്ള പ്രദേശത്തെ മരങ്ങൾ നീക്കുന്നതിനു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി അന്തിമഘട്ടത്തിലായിരുന്നു.
എംപിമാരും എംഎൽഎയും കലക്ടറും വൈൽഡ് ലൈഫ് വാർഡനും മരങ്ങൾ മുറിച്ചു നീക്കുന്നതിന്റെ അനിവാര്യത വിലയിരുത്തിയിരുന്നു. തുടർന്നാണു കാലവർഷം ശക്തിപ്പെടും മുൻപ് മരങ്ങൾ നീക്കിത്തുടങ്ങിയത്. അടുത്ത മാസം 15 നു മുൻപ് ഒരു തുരങ്കം ഗതാഗതത്തിനു സജ്ജമാക്കുമെന്നാണ് കരാർ കമ്പനിയുടെ വാഗ്ദാനം. തുരങ്കത്തിനുള്ളിൽ ബാക്കിയുള്ള അഗ്നി രക്ഷാ ജോലികൾ അന്തിമ ഘട്ടത്തിലാണെന്ന് പിആർഒ കെ.അജിത് കുമാർ പറഞ്ഞു.