ചേരാനല്ലൂർ : വീട്ടിൽ കിടന്നുറങ്ങുന്നതിനിടെ അജ്ഞാതൻ സിറിഞ്ച് കൊണ്ടു കുത്തിയതായി 10 വയസ്സുകാരന്‍റെ പരാതി പൊലീസിനെയും വീട്ടുകാരെയും വട്ടംചുറ്റിച്ചു. വാർത്ത പരന്നതോടെ നാട്ടുകാർ ആശങ്കയിലായി. ഒടുവിൽ ആശുപത്രിയിലെത്തി വിശദമായ പരിശോധന്ക്കു ശേഷം കൗൺസിലിങ് നടത്തിയപ്പോഴാണു സ്വപ്നത്തിലെ സംഭവമാണു കുട്ടിയെ പേടിപ്പിച്ചതെന്നു വ്യക്തമായത്.
ചേരാനല്ലൂർ മാതിരപ്പിള്ളി വാലം ഭാഗത്തുള്ള 10 വയസ്സുകാരനാണു ഇന്നലെ ഉച്ചയ്ക്കു കിടന്നുറങ്ങുന്നതിനിടെ ആരോ ഒരാൾ സിറിഞ്ച് കൊണ്ടു കുത്തിയെന്ന് പറഞ്ഞ് കരഞ്ഞു ബഹളമുണ്ടാക്കിയത്. തുടയിൽ കുത്തിയ ശേഷം അജ്ഞാതൻ ഓടി പോയതായി കുട്ടി വീട്ടുകാരോടു പറഞ്ഞു. ഇതോടെ വീട്ടുകാരും അയൽവാസികളും സമീപത്തെല്ലാം തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
തുടർന്നു ചേരാനല്ലൂർ പൊലീസ് എസ് ഐ രൂപേഷിന്‍റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയിട്ടും കാര്യമായ ഫലമുണ്ടായില്ല. ഒടുവിൽ കുട്ടിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലും കൗൺസിലിങ്ങിലുമാണു സ്വപ്നത്തിലാണു ഒരാൾ സിറിഞ്ച് വച്ചു കുത്തിയതായി തോന്നിയതെന്നു കുട്ടി വ്യക്തമാക്കിയത്.