ന്യൂഡൽഹി• കൈയിൽ ചുംബിച്ചാൽ കോവിഡ് മാറുമെന്ന് പ്രചരിപ്പിച്ച ആൾദൈവം കോവിഡ് ബാധിച്ച് മരിച്ചു. മധ്യപ്രദേശിലെ രത്‌ലാമില്‍ അസ്‌ലം ബാബയാണ് മരിച്ചത്. ജൂൺ 3 നാണ് അസ്‌ലം ബാബയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ജൂൺ 4ന് മരിച്ചു. കൈയിൽ ചുംബിച്ച് കോവിഡ് മാറ്റുമെന്ന അവകാശവാദം വിശ്വസിച്ച് ഒട്ടേറെ ആളുകൾ അസ്‌ലം ബാബയ്ക്കരികിൽ എത്തിയിരുന്നു. അസ്‌ലം ബാബയുമായി സമ്പർക്കം പുലർത്തിയ 24 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
ബാബയുമായി ബന്ധപ്പെട്ട 50 ഓളം പേരെ ക്വറന്‍റീനിലാക്കിയതായി രത്‌ലാം പൊലീസ് സൂപ്രണ്ട് ഗൗരവ് തിവാരി പറഞ്ഞു. അസ്‌ലം ബാബ താമസിച്ചിരുന്ന നയാപുര മേഖലയിലെ 150 ഓളം പേരെയും ക്വറന്‍റീനിലാക്കി. പ്രദേശത്തെ കണ്ടെയ്നർ സോണായി പ്രഖ്യാപിച്ചു. പ്രതിരോധ നടപടിയായി പ്രദേശത്തെ 32 ‘ബാബകളെ’ അധികൃതർ ക്വറന്‍റീനിലാക്കി. അവരുടെ സാമ്പിളുകളും കോവിഡ് പരിശോധനയ്ക്ക് അയച്ചു.രത്‌ലാമിൽ ഇതുവരെ 85 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 44 പേർ രോഗമുക്തരായി. നാലു പേർ മരിച്ചു. മധ്യപ്രദേശിൽ ഇതുവരെ 10,443 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 440 പേർ രോഗം ബാധിച്ച് മരിച്ചു.