ശ്രീനഗര്‍: ഭീകരതയ്‌ക്കെതിരെ പ്രവര്‍ത്തിക്കാൻ, കളത്തിലിറങ്ങാൻ പെണ്‍പ്പടയെത്തുന്നു. പോലീസ് സേനയില്‍ സ്ത്രീ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജമ്മു കശ്മീര്‍ പോലീസ് സേനയിലേക്ക് രണ്ട് പുതിയ വനിതാ പോലീസ് ബറ്റാലിയനുകള്‍ കൂടി പ്രഖ്യാപിച്ച് ജമ്മുകശ്മീര്‍ പോലീസ് ഡയറക്ടര്‍ ദില്‍ബാഗ് സിംഗ്.
ഏകദേശം ആയിരത്തോളം വനിതാ ഓഫീസര്‍മാരെയാകും വിന്യസിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. പോലീസ് സേനയില്‍ വനിതാ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് വഴി ലിംഗപരമായി നിലനില്‍ക്കുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താൻ കഴിയുമെന്ന വിലയിരുത്തലിലാണ് സേന.
ഉദംപൂരിലെ പോലീസ് അക്കാദമിയിലും കത്വയിലെ സായുധ പോലീസ് സേനയിലും അഞ്ച് മാസമായി പരിശീലന പരിപാടിയില്‍ പങ്കെടുക്കുകയാണ്. ഫിസിക്കല്‍ ഫിറ്റ്‌നെസ്, സ്വയം–പ്രതിരോധം, നിയമപരമായ മറ്റ് കാര്യങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശീലനം.
വരുന്ന ഫെബ്രുവരിയോടെ പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമാകുമെന്നാണ് വിലയിരുത്തല്‍. പുരുഷ ഉദ്യോഗസ്ഥര്‍ക്കൊപ്പം കൃത്യനിര്‍വഹണത്തില്‍ സുപ്രധാന പങ്ക് വഹിക്കാൻ ഈ വനിതകളുമുണ്ടാകും. പരമ്പരാഗത പോലീസ് വേഷം ഇവര്‍ സ്വീകരിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. മറിച്ച് ഇവര്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കും. ഇത്തരം നിര്‍ണായക പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നതിനാല്‍ യൂണിഫോം ഒഴിവാക്കും. ജനങ്ങളുടെ സുരക്ഷ മുൻനിര്‍ത്തിയാകും ഇവര്‍ പ്രവര്‍ത്തിക്കുകയെന്ന് ഡിജിപി സിംഗ് പറഞ്ഞു.