ഹർഷദ്ലാൽ തലശ്ശേരി
കേളകം : കുട്ടിയേയും കുടുംബത്തേയും അടുത്തറിയുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ മുഴുവന്‍ കുട്ടികളുടേയും വീട് സന്ദര്‍ശിക്കുന്ന കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിൻ്റെ ”കൂടുംതേടി” പദ്ധതിയുടെ ഉദ്ഘാടനം കേളകം പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി മൈഥിലി രമണന്‍ നിര്‍വ്വഹിച്ചു. അഡ്മിഷന്‍ അവസാനിക്കുകയും അധ്യയനം ഓണ്‍ലൈന്‍ ആകുകയും ചെയ്ത സാഹചര്യത്തിലാണ് കുട്ടിയേയും അവരുടെ കുടുംബ സാഹചര്യങ്ങളേയും അടുത്തറിയാന്‍ അദ്ധ്യാപകര്‍ കുട്ടികളുടെ വീടുകളിലേക്ക് പോകാന്‍ തീരുമാനിച്ചത്.
ഓണ്‍ലൈന്‍ ക്ളാസുകളുടെ അനുബന്ധമായി വാട്സാപ്പ് ഗ്രൂപ്പിലുടെ തുടര്‍ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും ചെയ്യുന്നതിനിടയിലാണ് അദ്ധ്യാപകര്‍ വീടുകളിലെത്തുന്നതും പഠനകാര്യങ്ങള്‍ വിലയിരുത്തുന്നതും. ഗൃഹസന്ദര്‍ശനത്തോടൊപ്പം അദ്ധ്യാപകര്‍ കുട്ടിയുടെ സാമൂഹിക സാമ്പത്തിക അവസ്ഥകൂടി പഠനവിധേയമാക്കുന്നുണ്ട്. ഇതുവഴി കുട്ടിയുടെ മാനസികാവസ്ഥ, പഠനനിലവാരം, കുടുബാന്തരീക്ഷം, സാമ്പത്തികാവസ്ഥ, മറ്റ് സാഹചര്യങ്ങള്‍ എന്നിവ മനസിലാക്കാന്‍ ശ്രമിക്കും. കുടുംബ കൗണ്‍സിലിംഗ്, സാമ്പത്തിക പിന്തുണ, സവിശേഷ സഹായം ആവശ്യമുള്ളവരെ കണ്ടെത്തല്‍ തുടങ്ങി നിരവധി ലക്ഷ്യങ്ങളാണ് ഇതുവഴി നടപ്പാക്കാന്‍ ആഗ്രഹിക്കുന്നത് എന്ന് സ്കൂള്‍ അധികൃതര്‍ അറിയീച്ചു. സ്കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് പടിഞ്ഞാറേക്കര, പിടിഎ പ്രസിഡന്‍റ് എസ് ടി രാജേന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ ശാന്ത രാമചന്ദ്രല്‍, പ്രിന്‍സിപ്പാള്‍ എന്‍ എം ഗീവര്‍ഗീസ് എന്നിവര്‍ കൂടുംതേടി പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. മാസ്റ്റര്‍ ആല്‍ബര്‍ട്ടിന്‍െറ ഭവനത്തില്‍ വെച്ച് നടന്ന ഉദ്ഘാടന പരിപാടിയില്‍ ഹെഡ്മാസ്റ്റര്‍ എം വി മാത്യു സ്വാഗതവും ഫാ. എല്‍ദോ ജോണ്‍ നന്ദിയും പറഞ്ഞു. സ്കൂളിലെ മുഴുവന്‍ സ്റ്റാഫും സന്നിഹിതരായിരുന്നു.