രാജ്യത്ത് അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 200-ലധികം എയര്‍പോര്‍ട്ടുകള്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം വെറും 9 വര്‍ഷം കൊണ്ട് വിമാനത്താവളങ്ങളുടെ എണ്ണം 74ല്‍ നിന്ന് 148-യാണ് ഉയര്‍ത്തിയിട്ടുള്ളത്. ഇത് അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 200-220 എന്ന സംഖ്യയിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സിന്ധ്യ വ്യക്തമാക്കി. മോദി സര്‍ക്കാര്‍ എത്തിയതോടെ വ്യോമയാന മേഖലയില്‍ വന്ന മാറ്റങ്ങളെ കുറിച്ചും, പുരോഗതിയെക്കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹെലിപോര്‍ട്ടുകളും വാട്ടര്‍ എയറോഡ്രോമുകളും ഉള്‍പ്പെടെ 220 ഓളം വിമാനത്താവളങ്ങളാണ് രാജ്യത്ത് നിര്‍മ്മിക്കുക. മുൻപ് ഒരു വിമാനത്താവളങ്ങള്‍ പോലുമില്ലാത്ത മേഖലയില്‍ പോലും വിമാനത്താവളങ്ങള്‍ സജ്ജീകരിക്കാൻ മോദി സര്‍ക്കാറിന് സാധിച്ചിട്ടുണ്ട്. അരുണാചല്‍ പ്രദേശിന് മൂന്ന് പുതിയ എയര്‍പോര്‍ട്ടുകളും, സിക്കിമില്‍ ഒരു എയര്‍പോര്‍ട്ടും ഇതിനോടകം പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. വ്യോമയാന മേഖലയിലെ വളര്‍ച്ചയ്ക്ക് പുറമേ, മറ്റ് ഗതാഗത മേഖലയിലും വളര്‍ച്ച കൈവരിക്കാൻ രാജ്യത്തിന് സാധിച്ചിട്ടുണ്ട്. നിലവില്‍, രാജ്യത്ത് 6 വലിയ മെട്രോകളാണ് ഉള്ളത്. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് മെട്രോ സ്ഥിതി ചെയ്യുന്നത്. അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ ഈ മെട്രോകളുടെ കപ്പാസിറ്റി ഉയര്‍ത്താനും കേന്ദ്രം പദ്ധതിയിടുന്നുണ്ട്.