ഹർഷദ്ലാൽ തലശ്ശേരി
കണ്ണൂർ : മലയോര മേഖലകളിൽ ഡെങ്കിപ്പനി വ്യാപകമാകുന്നു. ജില്ലയിൽ ഈ വർഷം ഇതുവരെ 500 ലേറെ പേർക്ക് രോഗം ബാധിച്ചതായാണ് കണ്ടെത്തൽ. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.
മഴക്കാലമായതോടെ കണ്ണൂർ ജില്ലയിൽ ഡെങ്കിപ്പനി വ്യാപകമായി. ഇരിട്ടി, ഒടുവള്ളിത്തട്ട്, പെരിങ്ങോം, മയ്യിൽ, കീഴ്പ്പള്ളി, എന്നീ പ്രദേശങ്ങളിലാണ് ഏറ്റവും രൂക്ഷം. രോഗബാധയുണ്ടെന്ന് സംശയിക്കുന്ന 539 പേർ ഈ വർഷം ഇതുവരെ ആശുപത്രികളിലെത്തി. ഈ മാസമാണ് രോഗബാധ വർധിച്ചത്. രാമന്തളി, പരിയാരം, ചപ്പാരപ്പടവ് എന്നിവിടങ്ങളിലായി മൂന്ന് പേർ മരിച്ചത് ഡെങ്കി ബാധിച്ചാണ് എന്നാണ് സംശയിക്കുന്നത്.
രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. കൊതുകുകളുടെ ഉറവിടനശീകരണത്തിന് ജനങ്ങൾ മുൻകയ്യെടുക്കണമെന്നും ആരോഗ്യ വകുപ്പ് നിർഹദ്ദശിച്ചു. കൊവിഡ് ബാധ രൂക്ഷമാകുമ്പോൾ തന്നെയാണ് കണ്ണൂർ ജില്ലയിൽ ഡെങ്കിപ്പനിയും ഭീഷണിയുയർത്തുന്നത്.