വി.എം.സുരേഷ് കുമാർ
വടകര : കൊയിലാണ്ടി ഹാർബറിൽ ആൾക്കൂട്ടവും തിക്കുംതിരക്കും നിയന്ത്രണാതീതമായി.ജില്ലയുടെ മിക്ക സ്ഥലങ്ങളിൽനിന്നും നൂറുകണക്കിനു പേരാണ് മത്സ്യം വാങ്ങാനായി ഇവിടെ എത്തുന്നത്. സാമൂഹിക അകലം പാലിക്കാതെ ആളുകൾ മണിക്കൂറുകൾ ഇവിടെ കൂട്ടംകൂടി നിൽക്കുന്നത് ആരോഗ്യ ഭീഷണിയുയർത്തുന്നു. ചുങ്കം തീരത്തെ ഹാർബറിനു സമീപം ജനവാസ കേന്ദ്രമാണ്.ഈ ആൾക്കൂട്ടത്തിനിടയിലൂടെ വേണം തദ്ദേശീയർക്ക് പുറത്തുപോകാൻ. ഹാർബറിനു പുറത്തും മത്സ്യക്കച്ചവടം നടക്കുന്നുണ്ട്.നേരത്തെ പൊലീസ് നിരീക്ഷണം ഉണ്ടായിരുന്നത് കൊണ്ട് ആൾക്കൂട്ടത്തെ നിയന്ത്രിച്ചിരുന്നു. ഇപ്പോൾ രാവിലെയും വൈകിട്ടും ആൾക്കൂട്ടമാണ് ഹാർബറിൽ. പുതിയാപ്പ, വെള്ളയിൽ ഹാർബറുകൾ അടച്ചതോടെയാണ് ഇവിടെ വൻതിരക്ക് തുടങ്ങിയത്. കണ്ടെയ്ൻമെന്റ് സോണിൽനിന്നുള്ള മീൻകച്ചവടക്കാരും ഇവിടെ എത്തുന്നുണ്ട്. കൊയിലാണ്ടി താലൂക്കിൽ നിന്ന് പുറത്തുള്ളവർ ഹാർബറിൽ പ്രവേശിക്കരുതെന്നും ലംഘിച്ചാൽ കോവിഡ് നിയന്ത്രണ നിയമപ്രകാരം നടപടിയെടുക്കുമെന്നും ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു.