KeralaLatest

തിരുവനന്തപുരം നഗരം അഗ്നിപര്‍വതത്തിന് മുകളിലെന്ന് മന്ത്രി കടകംപള്ളി

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: നഗരം അഗ്നിപര്‍വതത്തിന് മുകളിലാണെന്നും എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്നും മന്ത്രി കടകംപള‌ളി സുരേന്ദ്രന്‍ പറഞ്ഞു. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ”സമൂഹവ്യാപനം ഉണ്ടാവില്ലെന്ന് കരുതുന്നില്ല. ഉണ്ടായാല്‍ മറച്ചുവയ്ക്കില്ല. സര്‍ക്കാര്‍ തന്നെ ആദ്യം പറയും. രോഗം സ്ഥിരീകരിച്ച കുമരിച്ചന്തയിലെ മത്സ്യ വില്പനക്കാരന് കന്യാകുമാരിയുമായി ബന്ധമുണ്ട്. രോഗം സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയായ മെഡിക്കല്‍ റെപ്രസെന്റേറ്റീവിന് നിരവധി ഡോക്ടര്‍മാരുമായി ബന്ധമുണ്ട് ഡെലിവറിബോയിക്ക് രോഗം സ്ഥിരീകരിച്ചതോടെ നഗരത്തിലെ മുഴുവന്‍ ഭക്ഷണ വിതരണക്കാര്‍ക്കും ആന്റിജന്‍ പരിശോധന രണ്ടുദിവസത്തിനുള്ളില്‍ നടത്തും. ഇന്നും നാളെയും പരിശോധനകള്‍ കൂട്ടും. തലസ്ഥാനത്തെ ആശുപത്രികള്‍ എല്ലാ സാഹചര്യങ്ങള്‍ നേരിടാനും സജ്ജമാണ് ”- മന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരാവുന്നവരുടെ എണ്ണം കൂടുകയാണ്. ഇതിനെത്തുടര്‍ന്ന് നിന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ വെള്ളനാട് ടൗണിലും, കണ്ണമ്പള്ളിയിലും, പാളയം മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള വാണിജ്യ മേഖലയിലും നിയന്ത്രണമേര്‍പ്പെടുത്തി. അത്യാവശ്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം ജില്ലയില്‍ നാല് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലും സ്ഥിതി അതീവ ഗുരുതരമാണ്. ഉറവിടമറിയാത്ത കേസുകള്‍ വര്‍ദ്ധിക്കുകയാണ്. ഇന്നലെ ആറ് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത്. ഈ സാഹചര്യം തുടര്‍ന്നാല്‍ ട്രിപ്പിള്‍ ലോക്ക്‌ ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

Related Articles

Back to top button